![v d satheeshaqn](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/myO7VFSRbKSB1Mx1R1v7.jpg)
VD Satheeshan
തിരുവന്തപുരം: 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീടുകളില്‍ തന്നെ വോട്ട് രേഖപെടുത്താം എന്ന നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും ഉടനെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആവശ്യമുന്നയിക്കുന്ന കത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ ഐഎഎസിന് കൈമാറി .
വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിനു പകരം ആധാര്‍ കാർഡുകൾ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ കുടി നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്ന സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. വോട്ടുകൾ സൂക്ഷിക്കാൻ സീല്‍ഡ് കവറുകള്‍ ഉപയോഗിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വോട്ടിങ് സമയക്രമങ്ങൾ യു ഡി എഫ് ഏജന്റുമാരെ അറിയിച്ചില്ല എന്നതുൾപ്പെടെയുള്ള തിരിമറികൾ നടന്നു .
വോട്ടിങ് സംവിധാനം കൃത്യതയോടെയും സുതാര്യമായും നടത്തുന്നതിന് വേണ്ടി വോട്ടിങ് സമയക്രമം സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരെ മുന്‍കൂട്ടി അറിയിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ടെടുപ്പ് നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം. സീല്‍ഡ് കവറുകള്‍ക്ക് പകരം തപാല്‍ വോട്ടുകള്‍ ബാലറ്റ് പെട്ടികളില്‍ തന്നെ സൂക്ഷിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും വി.ഡി. സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.