കൊച്ചി: ഒരാഴ്ചയ്ക്കിടയില്‍ കൊച്ചിയിലേക്ക് രണ്ടാമത്തെ ക്രൂയിസ് കപ്പലും എത്തി. ഓഷ്യാനിയ നോട്ടിക്ക എന്ന കപ്പലാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തിയത്. കൊളംബോയില്‍നിന്നു വന്ന കപ്പലില്‍ 559 യാത്രക്കാരും 395 ജീവനക്കാരുമുണ്ടായിരുന്നു.
മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി മേഖലയിലേക്കാണ് സഞ്ചാരികൾ പോയത്. ചൂടിനെ വകവെയ്ക്കാതെയായിരുന്നു ഇവരുടെ നടപ്പ് . ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോഡ ഗാമ പള്ളി. ജൂതപ്പള്ളി, മട്ടാഞ്ചേരി കൊട്ടാരം എന്നിവിടങ്ങളില്‍ സഞ്ചാരികളെത്തി. മെയ് മാസത്തോടെ ക്രൂയിസ് കപ്പലുകളുടെ സീസണ്‍ അവസാനിക്കും.
ജൂണിനു മുന്‍പായി 10 ക്രൂയിസ് കപ്പലുകള്‍ കൂടി കൊച്ചിയിലെത്തും എന്നാണ് കണക്ക് കൂട്ടൽ . ഏഴ് വിദേശ കപ്പലുകളും മൂന്ന് ഇന്ത്യന്‍ കപ്പലുകളും ഇതില്‍ ഉള്‍പ്പെടും. വലിയ ആഡംബരക്കപ്പലുകളിലൊന്നായ 'സെറിനേഡ് ഓഫ് ദി സീസ്'എന്ന കപ്പല്‍ മേയ് ഒന്നിന് കൊച്ചിയിലെത്തും. 2850 യാത്രക്കാരാണ് ഇതിലുള്ളത്. 1260 യാത്രക്കാരുമായി 'അര്‍ട്ടാനിയ എന്ന കപ്പല്‍ മേയ് അഞ്ചിനെത്തുന്നുണ്ട്. നവംബറില്‍ തുടങ്ങുന്ന അടുത്ത സീസണില്‍ ഇരുപത്തഞ്ചോളം കപ്പലുകള്‍ ഇപ്പോള്‍തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.