/kalakaumudi/media/media_files/UtzAdKwhPLHkVf7qE4Vc.jpg)
several rounds of discussions were held with the ep jayarajan on bjp joining says k surendran
തിരുവനന്തപുരം: ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി പല ഘട്ടങ്ങളിലായി ചർച്ച നടന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയായിരുന്നു ചർച്ചകൾ.ഇരുമുന്നണിയിലെയും പല അസംതൃപ്തരായ നേതാക്കളുമായും ചർച്ചകൾ നടക്കുന്നുണ്ട്. ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുമെന്ന് പറഞ്ഞ അദ്ദേഹം പ്രതീക്ഷിക്കാത്ത പേരുകൾ അതിൽ ഉണ്ടാകുമെന്നും വെളിപ്പെടുത്തി.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇടത് നേതാവ് ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താതെ ആരോപണമുയർത്തിയത്. പിന്നീടാണ് ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെന്ന് പേരടക്കം കെപിസിസി പ്രസിഡൻറ് കെ സുധാകരൻ തുറന്നുപറഞ്ഞത്.പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തി.
തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തി പ്രകാശ് ജാവദേക്കർ ഇപി ജയരാജനെ തൻറെ സാന്നിധ്യത്തിൽ കണ്ടിരുന്നുവെന്നും തൃശ്ശൂർ സീറ്റിൽ ഇടത് പക്ഷം ബിജെപിയെ സഹായിക്കാനാണ് ആവശ്യപ്പെട്ടതെന്നും ദല്ലാൾ പ്രതികരിച്ചു.പകരം മുഖ്യമന്ത്രിക്ക് എതിരായ എസ്.എൻ.സി ലാവലിൻ കേസ് , സ്വർണ്ണക്കടത്ത് കേസ് അടക്കം സെറ്റിലാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും എന്നാൽ ഇപി വഴങ്ങാത്തതിനാൽ ചർച്ച പരാജയപ്പെട്ടെന്നുമാണ് ദല്ലാൾ നന്ദകുമാർ കൊച്ചിയിൽ പറഞ്ഞത്.
തെരഞ്ഞെടുപ്പിന് തലേദിവസമുണ്ടായ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് ദിവസമാണ് ഇപി മറുപടി നൽകിയത്. പ്രകാശ് ജാവദേക്കർ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു. നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു.