ഷൈനിന്റെ അപകടകാരണം ലോറിയുടെ ട്രാക്ക് പെട്ടെന്ന് മാറ്റിയതിനാല്‍ ; അന്വേഷണം

രാവിലെ ആയതിനാല്‍ തിരക്ക് കുറവായിരുന്നെന്നും 60-80 കിലോമീറ്റര്‍ സ്പീഡിലാണ് വാഹനങ്ങള്‍ പോയിരുന്നതെന്നും ഡ്രൈവര്‍ അനീഷ് പറഞ്ഞു

author-image
Biju
New Update
NNJJH

കൊച്ചി: മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് ഇടതു ലെയ്‌നിലേക്ക് കയറിയതോടെ ഒന്നും ചെയ്യാനായില്ലെന്നും അതാണ് അപകടത്തിനു കാരണമെന്നും നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വാഹനം ഓടിച്ചിരുന്ന സഹായി അനീഷ്. വെള്ളിയാഴ്ച രാവിലെ ഉണ്ടായ കാര്‍ അപകടത്തില്‍ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിക്കുകയും കുടുംബാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷൈനിന്റെ ചികിത്സാര്‍ഥം വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ കൊച്ചിയില്‍നിന്നു ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. കാറില്‍ ഡ്രൈവര്‍ സീറ്റിനു പിന്നിലായാണ് ഷൈനിന്റെ പിതാവ് ഇരുന്നിരുന്നത്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. കാര്‍ ഇടിച്ചതോടെ മുന്നിലെ സീറ്റില്‍ തല വന്നിടിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വിദേശത്തുള്ള പെണ്‍മക്കള്‍ കൂടി എത്തിയ ശേഷമാകും സംസ്‌കാരമെന്നാണ് വിവരം

പുതുതായി നിര്‍മിച്ച ദേശീയപാത 844ലൂടെയായിരുന്നു ഷൈനിന്റെയും കുടുംബത്തിന്റേയും യാത്ര. ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗപാതയാണിത്. രാവിലെ ആയതിനാല്‍ തിരക്ക് കുറവായിരുന്നെന്നും 60-80 കിലോമീറ്റര്‍ സ്പീഡിലാണ് വാഹനങ്ങള്‍ പോയിരുന്നതെന്നും ഡ്രൈവര്‍ അനീഷ് പറഞ്ഞു. പാലക്കോട്ട് എത്തിയതോടെ മുന്നില്‍ വലതുവശത്തു കൂടി പോകുകയായിരുന്ന ലോറി മുന്നറിയിപ്പില്ലാതെ ഇടതു ലെയ്‌നിലേക്ക് കയറി. പൊടുന്നനെ ലോറി കയറിയതു കണ്ടതും ചവിട്ടിയെന്നും എന്നാല്‍ കാര്‍ നിന്നില്ലെന്ന് അനീഷ് പറഞ്ഞു. കാര്‍ ലോറിക്കു പിന്നില്‍ ഇടിച്ച് റോഡിലൂടെ ഉരസി വലതു വശത്തു പോയാണ് നിന്നത്. അപകടം ഉണ്ടായ ശേഷം ലോറി നിര്‍ത്തിയോ പോയോ എന്നൊന്നും നോക്കാന്‍ പറ്റിയില്ല. എല്ലാവര്‍ക്കും പരുക്കേറ്റ അവസ്ഥയിലായിരുന്നു. അതുവഴി വന്ന രണ്ടു മലയാളി യുവാക്കളാണ് അവരുടെ കാറില്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ചാക്കോയ്ക്ക് ജീവനുണ്ടായിരുന്നെന്നും എന്നാല്‍ വൈകാതെ മരിച്ചെന്നും അനീഷ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചാക്കോയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും അമ്മയും സഹോദരനും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

shine tom chacko