/kalakaumudi/media/media_files/f4ZYyfMmVl7KpPjcrGpz.jpg)
കൊച്ചി: തെരുവുനായ ആക്രമണത്തെ സംസ്ഥാന ദുരന്തമായി കണക്കാക്കിയാൽ ഇരയായവർക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകാനാകില്ലേയെന്ന് ഹൈക്കോടതി. കടിയേൽക്കുന്നവരുടെ നഷ്ടപരിഹാര ആവശ്യം പരിഗണിച്ചിരുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി തുടരുന്ന കാര്യത്തിൽ എന്ത് തീരുമാനമാണ് എടുത്തതെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ആരാഞ്ഞു. തെരുവു നായ ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർത്ഥിനി കീർത്തന സരിൻ ഫയൽ ചെയ്ത ഹർജി പരിഗണിക്കവേയാണ് കോടതി സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
9,000 അപേക്ഷകളാണ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ളത്. ഇതിൽ തീരുമാനമെടുക്കേണ്ടതുണ്ട്. സർക്കാർ തീരുമാനമെടുക്കാൻ വൈകിയാൽ കമ്മിറ്റിയുടെ പ്രവർത്തനം തുടരാൻ ഉത്തരവിടേണ്ടിവരുമെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തിലടക്കം സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹർജി 21ന് പരിഗണിക്കാനായി മാറ്റി.
മേയ് 31ന് ഹർജിക്കാരിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. തുടർന്ന് നായകളെ നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പരാതി നൽകി. ഇതിൽ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. തെരുവുനായകളുടെ വന്ധ്യംകരണമടക്കമുളള നടപടികൾക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.