വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് ശനിയാഴ്ച വയനാട്ടിലെത്തിയത്.തുടർന്ന് സംഘം ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന കൽപ്പറ്റ ഡി.വൈ.എസ്.പിയുമായും കൂടിക്കാഴ്ച നടത്തി.
ഒരു എസ്.പിയും ഡി.വൈ.എസ്.പിയും രണ്ട് ഇൻസ്പെക്ടർമാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് വിവരം.കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് ശനിയാഴ്ച നടത്തിയത്.ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അനേഷണസംഘം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.അതെസമയം രണ്ട് ഉദ്യോഗസ്ഥർ കൂടി അന്വേഷണസംഘത്തിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ഉടൻ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്. അന്വേഷണം വൈകുന്ന ഒരോ നിമിഷവും കുറ്റവാളികൾക്ക് നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ഹർജി വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ ഒൻപതിനുമുൻപ് വിജ്ഞാപനമിറക്കണമെന്നാണ് നിർദേശിച്ചിരുന്നത്. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ടി. ജയപ്രകാശ് നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.