ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ ആക്രമിച്ച് പണം തട്ടാൻ ശ്രമം  ആറംഗ സംഘം പിടിയിൽ

ഇടപ്പള്ളി സ്വദേശിയായ യുവാവിനെ സ്വകാര്യ ഡേറ്റിംഗ് ആപ്പ് വഴി പ്രതികൾ താമസിച്ചിരുന്ന  പടമുഗൾ തൊട്ടിയമ്പലത്തിന് സമീപമുള്ള ഹോസ്റ്റലിലേക്ക് ബുധനാഴ്ച രാത്രിയിൽ വിളിച്ചു വരുത്തി മർദ്ദിക്കുകയും അമ്പതിനായിരം രൂപ വില വരുന്ന ഫോൺ കൈക്കലാക്കുകയും ചെയ്തു.

author-image
Shyam Kopparambil
New Update
wdd

തൃക്കാക്കര: ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി  മർദ്ദിച്ച്  വീഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച ആറംഗ സംഘം പിടിയിൽ.കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23),മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ(23),മലപ്പുറം നിലമ്പൂർ അരിവക്കോട്
മേലേപുത്തൻവീട്ടിൽ അനന്ദു(22),മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് ഷിബിനു സാലി (23), കണ്ണൂർ കുഴിവച്ചൽ അടിയോട് വീട്ടിൽ റയസ് (26),കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27)എന്നിവരെയാണ് തൃക്കാക്കര പോലീസ്  അറസ്റ്റ് ചെയ്തത്.ഇടപ്പള്ളി സ്വദേശിയായ യുവാവിനെ സ്വകാര്യ ഡേറ്റിംഗ് ആപ്പ് വഴി പ്രതികൾ താമസിച്ചിരുന്ന  പടമുഗൾ തൊട്ടിയമ്പലത്തിന് സമീപമുള്ള ഹോസ്റ്റലിലേക്ക് ബുധനാഴ്ച രാത്രിയിൽ വിളിച്ചു വരുത്തി മർദ്ദിക്കുകയും അമ്പതിനായിരം രൂപ വില വരുന്ന ഫോൺ കൈക്കലാക്കുകയും ചെയ്തു. തുടർന്ന്  യുവാവിനെ കൊണ്ടു താൻ സ്വവർഗാനുരാഗിയാണെന്ന് പറയുന്ന വീഡിയോ പകർത്തുകയുമായിരുന്നു.ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങളും ഫോണിലെ മറ്റു കാര്യങ്ങളും വാട്സ് ആപ് വഴി പ്രചരിപ്പിക്കുമെന്ന് യുവാവിനോട് ആറംഗ സംഘം ഭീഷണി മുഴക്കി.പണം നൽകാം എന്ന് സമ്മതിച്ച യുവാവിനെ പ്രതികൾ വിട്ടയച്ചു.പണം പ്രതീക്ഷിച്ച് പ്രതികൾ ഹോസ്റ്റലിൽ തന്നെ താമസം  തുടർന്നു.വീട്ടിലെത്തിയ യുവാവ് അച്ഛനോട് കാര്യങ്ങൾ പറഞ്ഞതിനെ തുടർന്ന് യുവാവിന്റെ കുടുംബം തൃക്കാക്കര  അസി. പി വി ബേബിക്ക്  പരാതി നൽകുകയായിരുന്നു.തൃക്കാക്കര പോലീസ് പടമുഗൾ ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ഐ 20 കാർ കണ്ടത്തി. തുടർന്ന് സമീപത്തെ ഹോസ്റ്റലിൽ നിന്നും ആറ് പ്രതികളെയും പോലീസ് കണ്ടത്തി പിടികൂടി.സമീപത്തെ ഹോസ്റ്റലിൽ കഴിഞ്ഞ മൂന്നു ദിവസമായി ആറ് പ്രതികളും  താമസിച്ചു വരികയായിരുന്നു.പ്രതികളിൽ നിന്നും 10 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു.ഇവരുടെ നേതൃത്വത്തിൽ ഇത്തരം തട്ടിപ്പുകൾ ഇതിനു മുമ്പു നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തൃക്കാക്കര സി.ഐ എ കെ സുധീറിന്റെ    നേതൃത്വത്തിൽ എസ്.ഐ മാരായ വി.ബി  അനസ്, വി.ജി ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസറൻമാരായ സിനാജ് , സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

kakkanad kakkanad news Crime