തിരുവനന്തപുരം∙ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വെൺപാലവട്ടത്തിനു സമീപം സ്‌കൂട്ടർ നിയന്ത്രണംവിട്ട് മേൽപ്പാലത്തിൽ ഇടിച്ച് യുവതി സർവീസ് റോഡിൽ വീണു മരിച്ച സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന സഹോദരി സിമിയാണു മരിച്ചത്. സിമിയുടെ മകൾ ശിവന്യയും സിനിയും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കു 1.21നായിരുന്നു അപകടം. മേൽപ്പാലത്തിന്റെ കൈവരിയിൽ സ്‌കൂട്ടർ ഇടിച്ച് മൂന്നുപേരും താഴേക്കു വീഴുകയായിരുന്നു. ഇവർ ആക്കുളം ഭാഗത്തു നിന്നു ചാക്കയിലേക്കു വരികയായിരുന്നു. ലുലുമാൾ കഴിഞ്ഞു മേൽപാലത്തിൽ കയറിയ സ്‌കൂട്ടർ റോഡിന്റെ മധ്യഭാഗത്തിലൂടെയാണ് ആദ്യം സഞ്ചരിച്ചത്. പാലത്തിൽ കയറി ഇറങ്ങുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണംവിട്ട് ഇടതുവശത്തേക്കു പാഞ്ഞുകയറി കൈവരിയിൽ ഇടിച്ചു.