ടൂറിസ്റ്റ് ബസില്‍ 100 ഗ്രാം എംഡിഎംഎ കടത്ത്; യുവതിയും യുവാവും പിടിയില്‍

ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ ആഞ്ജല (22) എന്നിവരാണ് പിടിയിലായത്

author-image
Prana
New Update
young

നെടുമ്പാശേരിക്കടുത്ത് കരിയാട് നിന്നും എംഡിഎംഎയുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി. ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ ആഞ്ജല (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 100 ഗ്രാം എംഡിഎംഎ കണ്ടെത്തി.
കേരളത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ എന്നാണ് കരുതുന്നത്. ഇതിന് 9 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. ടൂറിസ്റ്റ് ബസില്‍ ബംഗളരുവില്‍ നിന്നും ഇവര്‍ മയക്കുമരുന്നുമായി കേരളത്തിലേക്ക് വരുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് കരിയാട് വച്ച് പൊലീസ് തടഞ്ഞത്. ഇവരെത്തുന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരിയാടിന് സമീപത്തുവച്ചാണ് പിടികൂടിയത്. 
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിജയപ്പെട്ടത്. തുടര്‍ന്ന് ലിവിംഗ് ടുഗതറായി കഴിഞ്ഞ് വരികയായിരുന്നു. മുമ്പ് പല പ്രാവശ്യങ്ങളിലായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടര്‍ന്ന് കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതി പറയുന്നത്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ട്രേഡിംഗായിരുന്നു ആഞ്ജല ചെയ്തത്.
ബംഗളുരുവില്‍ രാസലഹരിക്കുള്ള പണം സിഡിഎമ്മിലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. അവര്‍ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടര്‍ന്ന് ലൊക്കേഷന്‍ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസില്‍ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.

MDMA Arrest eranakulam