പാലക്കാട് അങ്കണവാടിയ്ക്കുള്ളിൽ പാമ്പിനെ കണ്ടെത്തി. കരിമ്പ പള്ളിപ്പടിയിലെ പതിനൊന്നാം വാര്‍ഡിലെ അങ്കണവാടിയിൽ ഇന്നലെ വൈകിട്ടാണ് പാമ്പിനെ കണ്ടെത്തിയത്. ഈ സമയം അങ്കണവാടിയിൽ കുട്ടികൾ ഇല്ലാതിരുന്നത് പരിഭ്രാന്തി കുറയ്ക്കുകയും അപകടസാധ്യത കുറക്കുകയും ചെയ്തു. കനത്തമഴയെ തുടര്‍ന്ന് കുട്ടികള്‍ക്ക് അവധി നല്‍കിയതുകൊണ്ടാണ് അങ്കണവാടിയിൽ കുട്ടികൾ ഇല്ലാതിരുന്നത്.
അങ്കണവാടിക്ക് മുകളിലേക്ക് മുളയുടെ കൊമ്പുകള്‍ ചാഞ്ഞു നില്‍ക്കുന്നുണ്ട്. ഇതിലൂടെ ഇഴജന്തുക്കള്‍ വരുമെന്നും, വെട്ടി മാറ്റണമെന്നും പ്രദേശവാസികള്‍ ഗ്രാമസഭയില്‍ ആവശ്യം ഉന്നയിച്ചിട്ട് ഏറെ നാളുകൾ ആയി. അങ്കണവാടി ജീവനക്കാരും പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. പക്ഷേ ഇതുവരെ മുളക്കൂട്ടം വെട്ടിമാറ്റിയിട്ടില്ല എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് കരിമ്പ പഞ്ചായത്ത് പ്രസിഡന്‌റ് വ്യക്തമാക്കി.