'ബിജെപിയുമായി ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജൻ, മകൻ വാട്‌സ്ആപ്പ് സന്ദേശമയച്ചു'; വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും ശോഭാ സുരേന്ദ്രന്‍

author-image
Sukumaran Mani
New Update
Shoba Surendran

Shoba Surendran

Listen to this article
0.75x 1x 1.5x
00:00 / 00:00

ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെന്ന് ശോഭാ സുരേന്ദ്രന്‍. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാരന്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ പി ജയരാജന്‍ ആണെന്നും ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ഇ പി ജയരാന്റെ മകന്‍ തനിച്ച് സന്ദേശമയച്ചു. പ്ലീസ് നോട്ട് ദിസ് നമ്പര്‍ എന്ന സന്ദേശമാണ് ഇ പി ജയരാജന്റെതായി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന വലിയ ആരോപണം ഉന്നയിച്ചത്.

പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് തന്നെ വന്ന് കണ്ടയാളാണ് ടി ജി നന്ദകുമാറെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നിയിച്ചിരുന്നു. എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. രണ്ട് ദിവസത്തിനകം നന്ദകുമാര്‍ തന്നെ വിഷയത്തില്‍ പ്രതികരിക്കണം എന്നായിരുന്നു ശോഭയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് കേരളം സുപ്രധാനമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങിലേക്ക് നീങ്ങുന്നതിനിടെ ഇ പി ജയരാജന് നേരെ ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. ശോഭ സുരേന്ദ്രന്‍ പറഞ്ഞ നേതാവ് ഇപി ജയരാജന്‍ ആണെന്ന നിലയില്‍ ഇന്ന് രാവിലെ മുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു ഇ പി ജയരാജന്റെ പേര്‍ ആദ്യം ഉന്നയിച്ചത്.

'സുധാകരന്‍ പോകുന്നു എന്ന് പറഞ്ഞ് എന്റെ പേരുപയോഗിച്ച് എല്ലാവരും കളിച്ചല്ലോ... ഞാനല്ല ബിജെപിയിലേക്ക് പോകുന്നത്, ഇ പി ജയരാജനാണ് എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. ഗള്‍ഫില്‍ വെച്ചാണ് ഇ.പി ജയരാജനും ബി.ജെ.പി നേതൃത്വവും തമ്മില്‍ ആദ്യ ചര്‍ച്ച നടന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഈ ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേർത്തു. കെ സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇ പി നിഷേധിച്ചിട്ടും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്ററെ നിലപാട് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കും.

ep jayarajan Sobha Surendran