പേപ്പട്ടിയുടെ കടിയേറ്റ കുട്ടികളെ കണ്ടെത്താൻ തുണയായി സമൂഹമാദ്ധ്യമ കൂട്ടായ്മ

തെരുവുനായയുടെ കടിയേറ്റ ആൺകുട്ടിയേയും പെൺകുട്ടിയേയും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ സംഭവം വൈറലായി.

author-image
Shyam Kopparambil
New Update
jsfjsf

കൊച്ചി: തെരുവുനായയുടെ കടിയേറ്റ ആൺകുട്ടിയേയും പെൺകുട്ടിയേയും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ സംഭവം വൈറലായി. കുട്ടികളെ മണിക്കൂറുകൾക്കകം പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാക്കിയ ആശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും.

എറണാകുളം അയ്യപ്പൻകാവിൽ ശനിയാഴ്ചയാണ് കൗമാരക്കാരായ രണ്ട് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റത്. മാ‌ർക്കറ്റ്റോഡിൽ ഒരു മാസമായി കഴിയുന്ന തെരുവുനായയുടെ നാല് കുഞ്ഞുങ്ങളിൽ ഒന്നാണ് വഴിയാത്രക്കാരെ ആക്രമിച്ചത്. സംഭവമറിഞ്ഞ അയ്യപ്പൻകാവിലെ കോർപ്പറേഷൻ കൗൺസിലർ മിനി ദിലീപ് ഇടപെട്ടതോടെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡെത്തി തെരുവ്നായയെയും കുഞ്ഞുങ്ങളേയും പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രിയാണ് നാട്ടുകാരെ ആക്രമിച്ച പട്ടിക്കുഞ്ഞ് ചത്തത്. തുട‌‌ർന്ന് മണ്ണുത്തിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പട്ടിക്കുഞ്ഞിന് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. കടിയേറ്റവരെ കണ്ടെത്താൻ ശനിയാഴ്ചതന്നെ കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിരുന്നു. കുട്ടികളിൽ ഒരാൾക്ക് കടിയേൽക്കുന്ന ദൃശ്യം അയ്യപ്പൻകാവ്, പച്ചാളം ഭാഗത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ വാട്സാപ്പ് കൂട്ടായ്മകളിൽ വ്യാപകമായി പ്രചരിപ്പിച്ചു. കുട്ടികളെ തിരിച്ചറിയുന്നവർ ഉടൻ കൗൺസിലറുമായി ബന്ധപ്പെടണമെന്ന അഭ്യർത്ഥന വലിയതോതിൽ ഷെയർ ചെയ്യപ്പെട്ടതോടെയാണ് നായയുടെ കടിയേറ്റ കുട്ടികളെ തിരിച്ചറിഞ്ഞ് പേവിഷബാധ സ്ഥിരീകരിക്കുന്നതിന് മുന്നേ കുത്തിവയ്പ്പിന് വിധേയരാക്കിയത്.

kochi dogattack