കൊച്ചിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് ഉറപ്പിക്കാൻ മകന് കഴിഞ്ഞില്ല ;മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.

മകന് തിരിച്ചറിഞ്ഞ് ഉറപ്പിക്കാനായില്ലെങ്കിലും വസ്ത്രം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഇത് സൂരജ് ലാമയുടെ മൃതദേഹം തന്നെയാകാമെന്നാണ് പൊലീസ് പറയുന്നത്.

author-image
Devina
New Update
suraj lama

കൊച്ചി: കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്നു സംശയിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റേതെന്നു ഉറപ്പിക്കാൻ മകന് കഴിഞ്ഞില്ല .

അതിനാൽ മൃതദേഹം  ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.

 ഇന്നലെ മകൻ മോർച്ചറിയിൽ കയറി മൃതദേഹം കണ്ടെങ്കിലും പൂർണമായി അഴുകിയ നിലയിലായതിനാൽ സ്ഥിതീകരിക്കാൻ കഴിഞ്ഞില്ല .

തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരണത്തിന് നടപടികൾ തുടങ്ങിയത്.

കുവൈത്തിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ (58) അവിടെ മദ്യദുരന്തത്തിന് ഇരയായി ഓർമ്മ നഷ്ടപ്പെട്ടയാളാണ്. 

കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട സൂരജിനെ ഇവിടെയെത്തിയ ശേഷം കാണാതാകുകയായിരുന്നു.

കളമശ്ശേരി എച്ച് എംടിയിലെ കുറ്റക്കാട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഇറങ്ങിയ ശേഷം വെള്ളം കുടിക്കാനോ പ്രാഥമിക ആവശ്യം നിറവേറ്റാനോ ആയിരിക്കും സൂരജ് കുറ്റിക്കാട്ടിലേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്.

കുറ്റിക്കാട്ടിലെ ചതുപ്പിൽ ഇടതുകാലും കൈയും ആഴ്ന്നു പോയതാണ് സൂരജിനെ അപകടത്തിലാക്കിയതെന്നും പൊലീസ് കരുതുന്നു.

മകന് തിരിച്ചറിഞ്ഞ് ഉറപ്പിക്കാനായില്ലെങ്കിലും വസ്ത്രം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഇത് സൂരജ് ലാമയുടെ മൃതദേഹം തന്നെയാകാമെന്നാണ് പൊലീസ് പറയുന്നത്.

സൂരജ് ലാമയെ ഇടയ്ക്ക് പ്രവേശിപ്പിച്ചിരുന്ന കളമശ്ശേരി മെഡിക്കൽ കോളേജിൽ പിതാവിന് വേണ്ടത്ര കരുതൽ നൽകിയില്ലെന്ന് മകൻ ആരോപിച്ചിരുന്നു.

 അതുകൊണ്ടുതന്നെ ഇവിടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന കാര്യത്തിൽ ആദ്യം ആശയക്കുഴപ്പമുണ്ടായി.

 മകന് വിശ്വാസക്കുറവുണ്ടെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് പൊലീസും പറഞ്ഞു.

എന്നാൽ, കളമശ്ശേരിയിൽ തന്നെ പോസ്റ്റ്മോർട്ടം ചെയ്യാൻ മകൻ അനുവാദം നൽകുകയായിരുന്നു.