ഡോ. രാജേഷ് ചന്ദ്രൻ
തിരുവല്ല: ദക്ഷിണ റെയിൽവേ അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ (44) അന്തരിച്ചു. ചെന്നൈയിൽ വെച്ച് തിങ്കളാഴ്ചയായിരുന്നു മരണം. ചെന്നൈയിലെ താമസസ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ സ്വയം വാഹനം ഓടിച്ച് ആണ് രാജേഷ് ആശുപത്രിയിൽ എത്തിയത്. ചൊവ്വ രാത്രിയോടെ മൃതദേഹം തിരുവല്ലയിൽ എത്തിക്കും.
സംസ്‍കാരം വ്യാഴം മൂന്നിന് കുറ്റൂരിലെ വീട്ടുവളപ്പിൽ. തിരുവല്ല കുറ്റൂർ താഴത്തുമലയിൽ ബാലചന്ദ്രൻ നായരുടെയും സുധാമണിയുടെയും മകനാണ്. റെയിൽവെയിൽ എറണാകുളം ഏരിയ മാനേജർ, തിരുവനന്തപുരം ഡിവിഷനൽ കമേഴ്സ്യൽ മാനേജർ, സ്റ്റേഷൻ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. രാഗി രാജഗോപാൽ (മാനസിക ആരോഗ്യ കേന്ദ്രം തിരുവനന്തപുരം). മക്കൾ: നിള, ഇഷാനി.
ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ഐആർടിസി സർവീസിൽ പ്രവേശിച്ച രാജേഷ് 2018 ലെ പ്രളയ സമയത്ത് റെയിൽവേയുടെ സേനയെ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നതിനു നേതൃത്വം നൽകി ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ റെയിൽവേ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിൽ രാജേഷ് ഏറെ ജാഗ്രത പുലർത്തിയിരുന്നു. തിരുവനന്തപുരത്ത് മാനേജരായി ജോലി ചെയ്യുമ്പോൾ, ശബരിമല തീർഥാടകരുടെ യാത്രകളുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഏകോപനം രാജേഷിന്റെ ചുമതലയായിരുന്നു.