sree krishna jayanthi 2024
തൃശൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുങ്ങി കേരളം.ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇന്ന വൈകിട്ട് സംസ്ഥാനത്തുടനീളം ശോഭായാത്രകൾ നടക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്താകെ ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര.
ശോഭാ യാത്ര ആരംഭിക്കുമ്പോൾ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും. ശോഭായാത്രയിൽ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമർപ്പണം ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, പൊതുകാര്യദർശി കെ എൻ സജികുമാർ എന്നിവർ അറിയിച്ചു.
പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമെന്നും ബാലഗോകുലം അറിയിച്ചു.അതേസമയം, അഷ്മമി രോഹിണി മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂരിൽ രാവിലെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുകയാണ്. രാവിലെ 9 മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത.
വൈകിട്ട് വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. 5 മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വംമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതൽ സംഗീത നൃത്തനാടകവും രാത്രി 10 മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10,000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. അഷ്ടമി രോഹിണിക്ക് ശേഷവും ഒക്ടോബർ രണ്ടുവരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടക്കും.