തൈക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം

ലെനില്‍ രാജേന്ദ്രന്റെ സ്വാതിതിരുനാള്‍ എന്ന ചിത്രത്തിനും ഹരികുമാറിന്റെ സ്നേഹപൂര്‍വം മീര, ജേസിയുടെ സംവിധാനത്തില്‍ പിറന്ന അശ്വതി എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതി.

author-image
Biju
New Update
agds

തിരുവനന്തപുരം: കഥാകൃത്തും തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ (എം.ബാലകൃഷ്ണന്‍ നായര്‍ 93) അന്തരിച്ചു. തൈക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തില്‍. 

ധനുവച്ചപുരം സര്‍ക്കാര്‍ കോളജ്, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്, കേരള ഹിന്ദി പ്രചാര്‍ സഭ എന്നിവിടങ്ങളില്‍ ഇംഗ്ലിഷ് അധ്യാപകനായിരുന്നു. 12 വര്‍ഷത്തോളം കേരള രാജ്ഭവനില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ രണ്ടു തവണ അംഗമായി.

പബ്ലിക് റിലേഷന്‍സ് വകുപ്പിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചു. കെ.ജി.ജോര്‍ജിന്റെ മമ്മൂട്ടി ചിത്രമായ ഇലവങ്കോട് ദേശത്തിനു സംഭാഷണം എഴുതിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. 

ലെനില്‍ രാജേന്ദ്രന്റെ സ്വാതിതിരുനാള്‍ എന്ന ചിത്രത്തിനും ഹരികുമാറിന്റെ സ്നേഹപൂര്‍വം മീര, ജേസിയുടെ സംവിധാനത്തില്‍ പിറന്ന അശ്വതി എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതി. 'ഈടും ഭംഗിയുമാണ് ഹാന്റക്സിന്റെ ഊടും പാവും' എന്ന പരസ്യവാചകം ഹാന്റക്സിനു വേണ്ടി എഴുതിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. 

നടന്‍ ജനാര്‍ദ്ദനന്റെ സിനിമാ പ്രവേശനത്തിനു വഴിതുറന്നതും അദ്ദേഹമായിരുന്നു. നടനും നാടകകൃത്തുമായ അന്തരിച്ച പി.ബാലചന്ദ്രന്‍ ഭാര്യാ സഹോദരനാണ്. പ്രധാന രചനകള്‍: അബ്ദുള്ളക്കുട്ടി (കഥ), നദീമധ്യത്തിലെത്തും വരെ (കഥ). കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബുദബി ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ പി.എസ്.രാധ. മക്കള്‍: ശ്യാം കൃഷ്ണ, സൗമ്യ കൃഷ്ണ. മരുമകന്‍ ശ്യാംകുമാര്‍.

 

kerala