പയ്യോളി: നൊമ്പരമായി. അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് ഫലം.ബുധനാഴ്ച എസ്എസ്എൽസി ഫലം വന്നപ്പോൾ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു എയുമാണ് ലഭിച്ചത്.
പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഗോപിക. ഒരു മാസം മുമ്പാണ് അയനിക്കാട് കുറ്റിയിൽ സ്വദേശി സുമേഷിന്റ മക്കളായ ഗോപികക്കും അനിയത്തി ജ്യോതികക്കും വിഷം നൽകിയ ശേഷം തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതിയെത്തിയ അടുത്ത ദിവസമാണ് കൃത്യം നടന്നത്. ഗോപികയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.
720 പേരാണ് പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിജയം അധ്യാപകർക്കും സഹപാഠികൾക്കും നാട്ടുകാർക്കുമെല്ലാം വേദനയായി മാറിയിരിക്കുകയാണ്. നന്നായി പാട്ടു പാടുന്ന കുട്ടി കൂടിയായിരുന്നു ഗോപികയെന്നാണ് അധ്യാപകർ പറയുന്നത്. സംഘഗാനത്തിൽ സംസ്ഥാനകലോത്സവത്തിൽ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു.