ഇടുക്കി: ജാമ്യത്തിലിറങ്ങിയ റാപ്പർ വേടന് വേദിയൊരുക്കി സർക്കാർ. ഇടുക്കിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദിയൊരുക്കിയത്. വിവാദങ്ങൾക്ക് പിന്നാലെ റദ്ധാക്കിയിരുന്ന പരിപാടിയാണ് വേടന് ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ വീണ്ടും സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം 29ന് നടത്താൻ തീരുമാനിച്ചിരുന്ന വേടന്റെ റാപ്പ് ഷോ നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. എന്നാൽ അതിനിടയിലാണ് 24-ാം തിയ്യതി കഞ്ചാവുമായി വേടൻ അറസ്റ്റിലാവുന്നതും പിന്നീട് പുലിപ്പല്ല് കേസിൽ ജയിലിലാവുന്നതും. കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ കൂടുതൽ ഒരുക്കങ്ങൾക്കായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്.
വേടൻ കേരളത്തിൽ ഉയർന്നു വരുന്ന പ്രധാനപ്പെട്ട കലാകാരനാണെന്നും വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നുമാണ് വേടനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ പറഞ്ഞത്. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തമായി എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അംഗീകാരം നേടിയ ഒരു കലാകാരനാണ്.
ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. വേടൻ്റെ പ്രത്യേകതയെ കൃത്യമായി മനസ്സിലാക്കണം. തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കഞ്ചാവ് കേസ്,പുലിപ്പല്ല് കേസ് തുടങ്ങിയവയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത വേടന് രണ്ടു ദിവസം മുൻപാണ് കോടതി ജാമ്യം അനുവദിച്ചത്. വേടന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് യാഥാർത്ഥമാണോയെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതുവരെ വേടൻ കുറ്റക്കാരനാണെന്ന് പറയാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആ കേസിൽ കോടതി വേടന് ജാമ്യം അനുവദിച്ചത്.എന്നാൽ പോലീസ് കസ്റ്റഡിയിലെടുത്ത വേടന് വലിയ പിന്തുണയാണ് മുൻനിര രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നൽകിയത്.വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കളുൾപ്പെടെ കൈക്കൊണ്ടത്. വനം മന്ത്രി എ കെ വിഷയത്തിൽ വനം വകുപ്പിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് രംഗത്തെത്തിയിരുന്നു. തുടർന്നാണ് തിരുത്തൽ നടപടികളിലേക്ക്ക് വനം വകുപ്പ് കടന്നത്.