/kalakaumudi/media/media_files/2025/04/27/mf40H44AmPEB0FMy3atv.jpg)
കൊച്ചി: പുഴയോരത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ പെരിയാറിൽ വീണ സഹോദരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. പെരുമ്പാവൂർ മുടിക്കൽ മൗലൂദുപുര പുളിക്കക്കുടി ഷാജഹാന്റെ മകൾ ഫാത്തിമ ഷെറിനാണ് ( 19) മരിച്ചത്. പുഴയിൽ വീണ സഹോദരി ഫർഹത്തിനെ (15) നാട്ടുകാർ രക്ഷപ്പെടുത്തി.
പെരിയാർ പുഴയോടു ചേർന്ന തടിഡിപ്പോ കടവിൽ ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. പമ്പ്ഹൗസിസ് സമീപം പുഴയിൽ ഉയർന്നു നിൽക്കുന്ന പാറയിൽ കയറി നിന്ന് സെൽഫി എടുക്കുന്നതിനിടെ ഫർഹത്ത് പുഴയിൽ വീണു. രക്ഷപ്പെടുത്താൻ ചാടിയ ഫാത്തിമ ഒഴുക്കിൽപ്പെടുകയായിരുന്നു.
സമീപത്ത് ചൂണ്ടയിട്ട് മീൻ പിടിച്ചു കൊണ്ടിരുന്നവരാണ് ഫർഹത്തിനെ രക്ഷപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഫർഹത്ത് അപകടനില തരണം ചെയ്തു. പെരുമ്പാവൂർ അഗിസുരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി.കെ.സുരേഷിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് നിന്നെത്തിയ സ്കൂബ ടീം ഒന്നര മണിക്കൂർ നടത്തിയ തെരച്ചിലിൽ അപകടം നടന്ന സ്ഥലത്തു നിന്നും 50 മീറ്റർ താഴെ നിന്നാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി കരയ്ക്ക്കയറ്റിയത്. സമീപത്തുള്ള മുടിക്കൽ ഗവ.ജി.എച്ച്.എസിൽ പ്രഭാതസവാരിക്കും കായികപരിശീലനത്തിനും വന്നപ്പോഴാണ് സഹോദരിമാർ പുഴയോരത്ത് എത്തിയത്.
പെരുമ്പാവൂർ മാർത്തോമ വനിത കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ് ഫാത്തിമ. മുടിക്കൽ ക്യൂൻ മേരീസിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫർഹത്ത്. സൈനയാണ് മാതാവ്. ഡ്രൈവറായ ഷാജഹാൻ മൂന്നു ദിവസം മുമ്പാണ് ജോലിക്കായി ഖത്തറിലേക്ക് പോയത്. സംസ്കാരം നടത്തി.