/kalakaumudi/media/media_files/2025/01/24/JQvXEqXQIkQ0qAM6U8Bp.jpg)
Sukumar Azhikkod
സുകുമാര്‍ അഴീക്കോട് ഒരു നായകനാണോ വില്ലനാണോ എന്ന് ചോദിച്ചാല്‍. എതിരാളികള്‍ക്ക് അദ്ദേഹം ഒരു വില്ലാനായിരുന്നുവെന്ന് പറയാം... വാക്കുകള്‍കൊണ്ട് അസ്ത്രം തൊടുക്കുന്ന അര്‍ജ്ജുനന്‍. സ്‌നേഹിക്കുന്നവര്‍ക്കാകട്ടെ നന്മയില്‍ പൊതിഞ്ഞ നായകനും...
അതിന്റെ എല്ലാ നിറവോടെയും കുറവോടെയും. സൂപ്പര്‍താരങ്ങളെ നേര്‍ക്കുനേര്‍ എതിരിട്ടപ്പോഴും ആളുകള്‍ അഴീക്കോടിനൊപ്പമായിരുന്നു; ആ പോരിലും അദ്ദേഹമായിരുന്നു നായകന്‍. ഉപനിഷദ്ശൃംഗങ്ങളുടെ ഏകാന്തതയെക്കാളും കേള്‍വിക്കാരേകിയ കൂട്ടാന്തതയില്‍ വിഹരിക്കുന്നതിലായിരുന്നു അഴീക്കോട് ഹരം കൊണ്ടത്. വൈക്കം മുഹമ്മദ് ബഷീര്‍ 'സാഗരഗര്‍ജന'മെന്നു വിളിച്ച ആ വാക്കൊലി മുഴങ്ങാത്ത എത്ര ഗ്രാമങ്ങളുണ്ടാകും കേരളത്തില്‍? എത്രയോ സന്ധ്യകളില്‍ എത്രയോ സദസ്സുകള്‍ അഴീക്കോടിന്റെ വരവിനായി കാത്തിരുന്നിട്ടുണ്ടാകും. ചിലപ്പോള്‍ മണിക്കൂറുകള്‍ വൈകിയിട്ടും സദസ്സ് കുറഞ്ഞില്ല, നിറഞ്ഞുവന്നതേയുള്ളൂ.
ഖദര്‍ജുബ്ബയും മുണ്ടും ധരിച്ച് മൈക്കിന്‍തണ്ടിനു മുന്നില്‍ അഴീക്കോട് നില്‍ക്കുമ്പോള്‍ സദസ്സ് ഏകാഗ്രമാകുന്നു. മൈക്കില്‍ നിന്നു തലയല്‍പം വെട്ടിച്ചുപിടിച്ച് രണ്ടു വിരലുകള്‍ മുന്നിലേക്കു നീട്ടി പതുക്കെ തുടക്കം. സദസ്സിന്റെ പിന്‍നിരകളിലുള്ളവര്‍ക്കു കാതു വട്ടംപിടിച്ചാല്‍ മാത്രം ചെറുതായി കേള്‍ക്കാം സ്വരം. ആദ്യം അദ്ദേഹം പതുക്കെ വാക്കുകളുടെ പിറകേ പോകുന്നു. പിന്നെ വാക്കുകള്‍ അദ്ദേഹത്തെയും കൊണ്ടു പറക്കുന്നു. തിരമാലകള്‍ തീരത്തേക്ക് അലച്ചെത്തുന്നു. രാഷ്ട്രീയവും ഉപനിഷത്തുകളും ഗാന്ധിജിയും സച്ചിന്റെ ബാറ്റിങ്ങും സ്വജനങ്ങളോടു കരുണാമയനായിരുന്ന കരുണാകരനുമെല്ലാം തിരകളില്‍ അടിച്ചുകയറുന്നു. ആ വാക്കുകളില്‍ മുഗ്ധരായി സ്വയം നഷ്ടപ്പെട്ടിരിക്കുന്ന സദസ്സിനെയും കാണാം.
അഴീക്കോട് മാഷ് യുദ്ധമുഖം തുറന്നിട്ടുള്ള ദിവസങ്ങളില്‍ ആ പ്രഭാഷണം കേള്‍ക്കണം. മികച്ച എതിരാളിയെ കിട്ടിയാല്‍ അദ്ദേഹം ഫോമിലേക്കുയരും. നിര്‍ദ്ദയം രൂക്ഷവിമര്‍ശനത്തിന്റെ അമ്പുകള്‍ തൊടുക്കും ചില അമ്പുകളുടെ അറ്റത്തു കടുത്ത ഫലിതം പുരട്ടിയിട്ടുണ്ടാകും. കയ്യടികളും പൊട്ടിച്ചിരികളും കരുത്താക്കി അഴീക്കോടിന്റെ മുന്നേറ്റം. ഒടുവില്‍ തീര്‍ത്തും അപ്രതീക്ഷിതമായെന്ന പോലെ വാക്കുകള്‍ നിര്‍ത്തുമ്പോഴേക്കും വര്‍ഗീയതയ്ക്കും അധികാരമുഷ്‌കിനും സാംസ്‌കാരികമൂല്യച്യുതികള്‍ക്കും എല്ലാമെതിരെ അദ്ദേഹം ആഞ്ഞടിച്ചിട്ടുണ്ടാകും.
അനീതിയ്ക്കും അഴിമതിയ്ക്കും അക്രമത്തിനും അനാചാരങ്ങള്‍ക്കും വര്‍ഗീയതയ്ക്കും സാമൂഹികതിന്മകള്‍ക്കും എതിരെ ഒറ്റയ്ക്ക് പോരാടിയ മഹാമനീഷി ആയിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. അദ്ദേഹം വിടപറഞ്ഞിട്ട് 13 വര്‍ഷമെത്തിയിരിക്കുന്നു.തനിക്കു ശരിയെന്നു തോന്നുന്നത് തുറന്നു പറയാനും ഏതു വിഷയത്തിലും കൃത്യമായി പ്രതികരിക്കാനും കഴിവും തന്റേടവും സുകുമാര്‍ അഴീക്കോടിനെപ്പോലെ ഒരു സാംസ്‌കാരിക നായകനിലും കണ്ടിട്ടില്ല. സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും സാംസ്‌കാരിക രംഗത്തായാലും മുഖം നോക്കാതെ അദ്ദേഹം വിമര്‍ശിക്കുമായിരുന്നു. അതുമൂലം തനിക്കു എന്ത് പരിക്ക് പറ്റുമെന്നോ എന്ത് നഷ്ടം വരുമെന്നോ അദ്ദേഹം ഉത്ക്കണ്ഠപ്പെട്ടിരുന്നില്ല.
ഒന്നാം ലോക മലയാള സമ്മേളനത്തില്‍, അന്നത്തെ ഭരണാധികാരികളെ അതിനിശിതമായി വിമര്‍ശിച്ച അദ്ദേഹത്തിനു, ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന കൊച്ചി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍സ്ഥാനമാണ് നഷ്ടമായത്. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി മരിച്ചപ്പോള്‍ അദ്ദേഹം മന്ത്രിയായി ഭരിച്ച വകുപ്പുകള്‍ക്ക് മാത്രം അവധി കൊടുത്തതില്‍ പ്രതിഷേധിച്ച് അന്ന് നടത്തിയ പ്രസംഗത്തില്‍ ഭരണക്കാരെ കണക്കറ്റു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ദേവേന്ദ്ര പദത്തിലെത്തിയപ്പോള്‍ സപ്തര്‍ഷികളെ കൊണ്ട് പല്ലക്ക് ചുമപ്പിച്ച് ശാപം കിട്ടി പെരുമ്പാമ്പായി ഭൂമിയില്‍ പതിച്ച നഹുഷന്റെ ഗതി വരുമെന്ന്, മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഉപനിഷത്തും സാഹിത്യവും ഗാന്ധിജിയുമാണ് തന്റെ ജീവിതത്തെ സദാ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന മൂന്നു പ്രഭാവങ്ങള്‍ എന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം നിരീക്ഷിക്കുന്ന ആര്‍ക്കും ഈ പ്രസ്താവന വാസ്തവമാണെന്ന് കാണാം. സാഹിത്യവിമര്‍ശകനായിട്ടാണ് അഴീക്കോട് ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടതും പേരെടുത്തതും. അപ്പോഴും ഉപനിഷത്തും ഗാന്ധിജിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ അന്തര്‍ദ്ധാരയായി നിലകൊണ്ടിരുന്നു.
സാഹിത്യവിമര്‍ശത്തിലും പ്രസംഗത്തിലും അവയുടെ സ്വാധീനം പ്രകടമായിരുന്നെങ്കിലും 'തത്ത്വമസി'യുടെ രചനയോടെയാണ് അഴീക്കോടിലെ ഉപനിഷത്ത് പണ്ഡിതനെ ലോകം ശരിക്കും മനസ്സിലാക്കിയത്. പാശ്ചാത്യരും പൗരസ്ത്യരുമായ പണ്ഡിതന്മാര്‍ അന്നുവരെ ഉപനിഷത്തുകളെ കുറിച്ചു നടത്തിയിട്ടുള്ള ഖണ്ഡനപരവും മപണ്ഡനപരവും ആയ വിമര്‍ശനങ്ങളും പഠനങ്ങളും ഉപനിഷദ് ഗ്രന്ഥങ്ങളും പഠിച്ചും പരിശോധിച്ചും എഴുതിയ 'തത്ത്വമസി' മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല വേദാന്ത പഠനമാണ്. ഗാന്ധിജിയിലും ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തിലും ഉള്ള അറിവും ആരാധനയും വ്യക്തമാക്കുന്നതാണ് ''മഹാത്മാവിന്റെ മാര്‍ഗ്ഗം'' എന്ന അദ്ദേഹത്തിന്റെ കൃതി.
മലയാള വിമര്‍ശരംഗത്ത് ഒട്ടേറെ പ്രത്യേകതകള്‍ സൃഷ്ടിച്ച സാഹിത്യകാരനാണ് അഴീക്കോട്. ഖണ്ഡന വിമര്‍ശമാണ് വിമര്‍ശം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാളത്തിലെ എക്കാലത്തെയും മികച്ച ഖണ്ഡന വിമര്‍ശഗ്രന്ഥമാണ്.ഒരു കവിയുടെ എല്ലാ കൃതികളെയും സമഗ്രമായി വിമര്‍ശിക്കുന്ന ആദ്യത്തെ കൃതി എന്നുള്ള ബഹുമതിയും അതിനുണ്ട്. ഒരു മഹാകവിയുടെ ഒരു കൃതിയെ മാത്രം പഠനത്തിനു വിധേയമാക്കുന്ന കൃതി എന്ന പ്രത്യേകത, അഴീക്കോടിന്റെ ആദ്യ ഗ്രന്ഥമായ 'ആശാന്റെ സീതാ കാവ്യ'ത്തിനുണ്ട്.
സാഹിത്യ വിമര്‍ശത്തില്‍നിന്നു സാമൂഹിക വിമര്‍ശകനും സമഗ്ര വിമര്‍ശകനുമായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ശ്രീനാരായണ ഗുരുവിനെപ്പോലെ വടക്കേ മലബാറില്‍ പ്രശസ്തനായിരുന്ന വാഗ്ഭടാനന്ദ ഗുരുദേവന്റെ സ്വാധീനമാണ് അനീതിയെ എതിര്‍ക്കാനുള്ള താല്പര്യം അഴീക്കോടില്‍ വളര്‍ത്തിയത്. ഏതു മേഖലയിലായാലും അനീതിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്നതിന് അദ്ദേഹത്തിനു മടിയില്ലായിരുന്നു.
ഒരുകാലഘട്ട ത്തെ മുഴുവന്‍ പ്രചോദിപ്പിച്ച അതുല്യനായ പ്രഭാഷകനായിരുന്നു അഴീക്കോട്. എതിരാളികളെക്കൊണ്ട് പോലും കൈയ്യടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വചോവിലാസത്തിനു കഴിഞ്ഞിരുന്നു. മുക്കാല്‍ നൂറ്റാണ്ടുകാലം ആ വാക്ധോരണി കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിയിരുന്നു.
തതുപോലെ പള്ളി തകര്‍ത്തു.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണ പരമ്പര തന്നെ അദ്ദേഹം നടത്തി. തൃശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍ ഏഴു ദിവസം തുടര്‍ച്ചയായി പ്രസംഗിച്ചു. ഈ പ്രസംഗ സപ്താഹം ''ഭാരതീയത'' എന്ന പേരില്‍ പുസ്തകമാക്കുകയുണ്ടായി. മുറിവേറ്റ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അക്രമികള്‍ക്ക് മേല്‍ അന്തമറ്റ പ്രഹരം ഏല്പിക്കാനും ആ പ്രഭാഷണങ്ങള്‍ക്ക് കഴിഞ്ഞു.
''രണ്ടായിരത്തഞ്ഞൂറു കൊല്ലം ഇന്ത്യയില്‍ മഹാരാജാക്കന്മാരായിരുന്ന ആറു പേരുടെ ചരിത്രമെടുത്താല്‍ രണ്ടേ രണ്ടു ഹിന്ദു രാജാക്കന്മാര്‍ മാത്രമാണുണ്ടായിരുന്നത് ചന്ദ്രഗുപ്ത വിക്രമാദിത്യനും കൃഷ്ണ ദേവരായരും. ബാക്കിയുള്ള നാലു പേരില്‍ ഒരാള്‍ ജൈനനും(ചന്ദ്രഗുപ്ത മൌര്യന്‍) രണ്ടു പേര്‍ ബുദ്ധമതക്കാരും അശോകനും ഹര്‍ഷവര്‍ദ്ധനനും) ഒരാള്‍ മുസ്ലീമും (അക്ബര്‍)ആയിരുന്നു.'' ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ് എന്ന ചിരപുരാതന അവകാശവാദങ്ങളെ, ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ അഴീക്കോട് പൊളിച്ചടുക്കി.
വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ചുകൊണ്ട് ഭാരതീയ ദര്‍ശനം എന്താണെന്ന് പ്രസംഗങ്ങളില്‍ ഉടനീളം അദ്ദേഹം വിശദീകരിച്ചു. കപട സനാതനികള്‍ക്കും ഹിന്ദുക്കളുടെ ഹോള്‍സെയില്‍ വ്യാപാരികളായി വേഷം കെട്ടി നടന്ന 'വിശ്വ ഹിന്ദു'ക്കള്‍ക്കും അഴീക്കോട് അനഭിമതനായി. വധഭീഷണി വരെ മുഴക്കി. 'ഇനി ഹിന്ദുത്വത്തെ ആക്ഷേപിച്ചു ഉരിയാടിപ്പോയാല്‍ നിന്റെ തല കാണില്ല' എന്നായിരുന്നു ഒരു കത്തിന്റെ ഉള്ളടക്കം. ഇത്തരം നിരവധി കത്തുകള്‍ അക്കാലത്ത് അദ്ദേഹത്തിനു കിട്ടിക്കൊണ്ടിരുന്നു.
ഗാന്ധിജിയുടെ 125-ാം ജന്മവാര്‍ഷികത്തിനു കേരളത്തിലെ 125 ഗ്രാമങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഒരു റെക്കോര്‍ഡ് ആണ്. മഹാത്മാവിനു ഇന്നോളം ആരും നല്‍കിയിട്ടില്ലാത്ത ഗുരുദക്ഷിണയാണ്.
2012 ജനുവരി 24-ന് അന്തരിച്ച അഴീക്കോട് അവശേഷിപ്പിച്ചു പോയ ധാര്‍മ്മികധൈര്യത്തിന്റെ ദീപശിഖ പുതുതലമുറയ്ക്ക് ആവേശം പകര്‍ന്ന് എന്നും കൂടെയുണ്ടാകും.