വള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍: സുകുമാരന്‍ നായര്‍

ബി ജെ പി മുന്നണിയായ എന്‍ ഡി എയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

author-image
Biju
New Update
sukumaran nair

കോട്ടയം: എസ് എന്‍ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍ എസ് എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. 

ബി ജെ പി മുന്നണിയായ എന്‍ ഡി എയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്‍ എസ് എസ് പിന്മാറിയതെന്ന് സുകുമാരന്‍ പറഞ്ഞു. 

ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാര്‍ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താന്‍ തന്നെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായ വ്യക്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്‍ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാന്‍ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. 

കാര്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകുമല്ലോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. അച്ഛന്‍ എന്തിനാണ് മകനെ ചര്‍ച്ചക്ക് അയക്കുന്നത്. ഈ മകന്‍ ആരാ, ബി ജെ പി മുന്നണിയായ എന്‍ ഡി എയുടെ നേതാവല്ലേ. അപ്പോള്‍ രാഷ്ട്രീയം വ്യക്തമല്ലേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. തുഷാറിനെ ദൂതനാക്കിയ എസ് എന്‍ ഡി പി നീക്കത്തില്‍ എന്‍ എസ് എസിന് സംശയമുണ്ട്. സമദൂരമെന്ന ആശയത്തിന് വെല്ലുവിളിയാണ് ഈ രാഷ്ട്രീയ ലക്ഷ്യമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.