കെപിസിസിക്ക് ഇനി പുതിയ പടനായകൻ. പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിലാണ് സണ്ണി ജോസഫ് സ്ഥാനം ഏറ്റെടുത്തത്. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി .പിസി വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരെ തെരഞ്ഞെടുത്തു. അടൂർ പ്രകാശൻ എംപി യുഡിഎഫ് കൺവീനറായി.
'പാർട്ടിയിൽ ഇപ്പോൾ ഗ്രൂപ്പ് തർക്കങ്ങളില്ലെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സ്ഥാനം ഒഴിഞ്ഞ മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു . താൻ കെസിസി പ്രസിഡന്റായിരുന്ന കാലത്തുണ്ടായിരുന്ന നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് കെ സുധാകരൻ സ്ഥാനം ഒഴിഞ്ഞത്. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അത് സണ്ണി ജോസഫിനെ ഏൽപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
"തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണെന്റെ കരുത്ത്. സിപിഎമ്മിനെതിരെ എന്നും ഒരു പടക്കുതിരയായി താനുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, ഭരണ കൂടവുമായി നോ കോമ്പ്രോമൈസ് എന്നതാണ് തങ്ങളുടെ നിലപാടെന്നും ഇരട്ടച്ചങ്കുള്ളവരോടും ആ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞു.
എവിടെയൊക്കെ മാറ്റം വേണോ അതൊക്കെ ചെയ്യാൻ സണ്ണിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേരളത്തിലെ അടുത്ത സർക്കാർ കോൺഗ്രസ് ആയിരിക്കുമെന്നുമാണ് കെസി വേണുഗോപാൽ പ്രഖ്യാപിച്ചത്. മലയോര കർഷകർക്ക് ആശ്വാസം നൽകാൻ ഈ ടീമിന് ആകുമെന്നും മലയോര കർഷകന്റെ മകൻ ഉലീക്കൽ ഗ്രാമത്തിൽ നിന്ന് വളർന്ന് കോൺഗ്രസിന്റെ നേതൃനിരയിൽ എത്തിയിരിക്കുന്നു എന്ന് സണ്ണി ജോസഫിനെ പരാമർശിച്ചു കൊണ്ട് എ കെ ആന്റണി പറഞ്ഞു.