സണ്ണിജോസഫ്- വിഡി സതീശന്‍ തര്‍ക്കം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് നേതാക്കള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ സ്ത്രീപീഡനപരാതിയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും, പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ തെരെഞ്ഞെടുപ്പ് ദിവസം കൊമ്പുകോര്‍ത്തത് വലിയ രാഷ്ട്രീയഅബദ്ധമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.

author-image
Sreekumar N
New Update
SUNNY JOSEPH

 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ സ്ത്രീപീഡനപരാതിയുമായി ബന്ധപ്പെട്ട്  കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും, പ്രതിപക്ഷ നേതാവ് വിഡി സതീശനും  തമ്മില്‍ തെരെഞ്ഞെടുപ്പ് ദിവസം കൊമ്പുകോര്‍ത്തത് വലിയ രാഷ്ട്രീയഅബദ്ധമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.  രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ലഭിച്ച രണ്ടാമത്തെ പരാതി  ഒരു ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും,തനിക്ക് ഇ മെയിലില്‍ ലഭിച്ച പരാതി  വെല്‍ഡ്രാഫ്റ്റഡ്  ആയിരുന്നുവെന്നും അതിന് പിന്നില്‍ ഒരു ' ലീഗല്‍ ബുദ്ധി' ഉണ്ടായിരുന്നുവെന്നുമാണ്  കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്  പറഞ്ഞത്. എന്നാല്‍ ഇത് ഗൂഡാലോചനയാണെന്നവാദം  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളുകയായിരുന്നു. ഒരു പരാതി സമര്‍പ്പിക്കുമ്പോള്‍ അത്  വെല്‍ ഡ്രാഫ്റ്റഡ് ആയിരിക്കണമെന്നും അതില്‍ തെറ്റില്ലന്നുമാണ്  പ്രതിപക്ഷ നേതാവ് പറഞ്ഞ്.  കത്തിന്  പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സണ്ണി ജോസഫിന്റെ വാദം വിഡി സതീശന്‍ തള്ളുകയായിരുന്നു. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴായിരുന്നു   കെപിസിസി അധ്യക്ഷനും നിയമസഭാ കക്ഷി നേതാവും  തമ്മില്‍ ഇക്കാര്യത്തില്‍ ഉരസിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ നിലപാട് കെപിസിസി അധ്യക്ഷന്‍ പലപ്പോഴായി കൈക്കൊള്ളുവെന്ന  ആക്ഷേപം  വിഡി സതീശനുണ്ട്. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി തനിക്ക് അയച്ചു തന്നതിന് പിന്നില്‍ വിഡി സതീശനെ അനുകൂലിക്കുന്ന ചിലരുടെ  കൈയ്യുണ്ടെന്ന്  കെപിസിസി അധ്യക്ഷനും സംശയിക്കുന്നുണ്ട്. 
ആലോചനയില്ലാതെ വിവാദങ്ങളില്‍ ചെന്നുചാടി സീനിയര്‍ നേതാക്കള്‍ പിണറായി വിജയന്റെ പണി എളുപ്പമാക്കുകയാണ് എന്ന ആരോപണം ചില കോണ്‍ഗ്രസ് നേതാക്കള്‍  ഉയര്‍ത്തുന്നുണ്ട്. തെരെഞ്ഞെടുപ്പിന്റെ  സമയത്ത് പിണറായി വിജയന് മറുപടി പറയേണ്ട സമയത്ത് പരസ്പരം ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ സാധ്യതകളെ ബാധിക്കുമെന്നാണ്  പാര്‍ട്ടി നേതാക്കള്‍ പൊതുവെ അഭിപ്രായപ്പെടുന്നത്.  കേരളത്തിലെ കോണ്‍ഗ്രസിന്റെ രണ്ടു ഉന്നത നേതാക്കളാണ് കെപിസിസി അധ്യക്ഷനും നിയമസഭാ കക്ഷി നേതാവും  ഇവര്‍ തമ്മില്‍ പരസ്യമായി വിഴുപ്പലക്കുന്നത്  ജനങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് പൊതുവെ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം.
രാഷ്ട്രീയം പറയേണ്ട സമയത്ത് അതുപറയാതെ അനാവിശ്യ വിവാദങ്ങള്‍ക്ക് പുറകേ പോകുന്നത്  പാര്‍ട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ്  പ്രമുഖ നേതാക്കളെല്ലാം കരുതുന്നത്. പിണറായി വിജയന് മറുപടി പറയേണ്ട സമയത്ത് പരസ്പരം പോരടിക്കുന്നത് വരാന്‍ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെക്കൂടി ഇല്ലാതാക്കും. 'രാഹുല്‍ മാങ്കൂട്ടത്തിന്റെ  പിറകേ  മാധ്യമങ്ങള്‍ നടന്നോട്ടെ,  കോണ്‍ഗ്രസ് ഇനി എന്തിന് നടക്കണം'  എന്നാണ് ഒരു കെപിസിസി ഭാരവാഹി ചോദിച്ചത്. രാഷ്ട്രീയം കൊണ്ട് സിപിഎമ്മിനെ നേരിടുന്നതിന് പകരം പരസ്പരം  പോരടിക്കുന്നത് പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍   ചെളിവാരിതേക്കാന്‍ മാത്രമേ സഹായിക്കുവെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം