സിപിഎമ്മിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പിന്തുണച്ച് കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭ. അൻവറിൻ്റെ നിരീക്ഷണങ്ങൾ കൃത്യമാണ്. ഒരു വ്യക്തി സർവീസിൽ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് അവർ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതിന് പിന്നാലെയും പിവി അൻവറിനുള്ള പിന്തുണ ആവർത്തിച്ച് പ്രതിഭ ഇക്കാര്യം പറഞ്ഞത്. സിപിഎം അൻവറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ പറഞ്ഞു. ആജീവനാന്ത പിന്തുണയാണ് അൻവറിന് നൽകിയത്. ഈ വിഷയത്തിൽ ആദ്യം മുതൽ അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നൽകുന്ന പിന്തുണ ആജീവനാന്തമാണെന്നും അവർ വ്യക്തമാക്കി.
എ.ഡി.ജി.പിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്റെ ധൈര്യത്തിന് പിന്തുണ നൽകേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട്. അൻവർ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കേണ്ടത്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അൻവറിന് സി.പി.എമ്മിൽ ആരോടും പക തീർക്കേണ്ട കാര്യമില്ല. അൻവറിനെ ഒറ്റപ്പെടുത്തിയാൽ ആരും ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇനിയുള്ളവരും സത്യം വിളിച്ചു പറയാൻ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും പ്രതിഭ പറഞ്ഞു.
അതേസമയം, അൻവർ തിരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. പാർട്ടിനിർദേശം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അൻവർ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് സാമൂഹികമാധ്യമക്കുറിപ്പിൽ വ്യക്തമാക്കി. സിപിഎമ്മിനെയും സർക്കാരിനെയും ആഴ്ചകളായി പ്രതിസന്ധിയിലാക്കിയ വിവാദത്തിനാണ് ശമനമാകുന്നത്.