കോട്ടയം∙ കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ ആൾക്കാരാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്കെന്തായാലും ആ പരിപാടിയില്ലെന്നും സിപിഎം അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി സിപിഎം നേതൃത്വം മാരത്തൺ ചർച്ചകളാണ് നടത്തിയത്. എന്നാൽ മുസ്‍ലിം സമുദായ സംഘടനകൾ വർഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് സിപിഎം സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വർഗീയ നിലപാടിലേക്കു തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാൻ സിപിഎം തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സഖാക്കൾ യുഡിഎഫിന് വോട്ട് ചെയ്തതിനെക്കുറിച്ചും അവർ അവലോകനം നടത്തുന്നില്ല. മറിച്ച് തോൽവിയുടെ എല്ലാ പഴിയും എസ്എൻഡിപിക്കും മറ്റുള്ള ഹിന്ദുസംഘടനകൾക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.