കല്‍പ്പറ്റ:കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശം സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതോസമയം വയനാട് ഉരുൾപൊട്ടൽ നടന്ന ദുരന്തിഭൂമിയിലേക്കുള്ള സുരേഷ് ഗോപി എംപിയുടെ സന്ദർശനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. വയനാട് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമയമായില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ധനസഹായത്തിന് സമയമായിട്ടില്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി സ്റ്റേറ്റ് ആവശ്യപ്പെടട്ടെ അപ്പോള്‍ നോക്കാം ധനസഹായത്തിന്റെ കാര്യമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു.
ആ സമയത്താണ് ദുരന്തം നടന്ന് 5 ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര സഹമന്ത്രി സ്ഥലത്തെത്തുന്നത്. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തുന്ന സാഹചര്യത്തിൽ വയനാട്ടിൽ സന്ദർശനം നടത്താനുള്ള സുരേഷ് ഗോപിയുടെ തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളുണ്ട്.