/kalakaumudi/media/media_files/9Ef3FJEr96oUsZFSt5PT.jpeg)
തൃശൂർ: പഴയ പെരുമയോടെ തൃശൂർ പൂരം നടത്തുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതു ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. സംഘർഷങ്ങളൊന്നുമില്ലാതെ തൃശൂർ പൂരം മനോഹരമായി നടത്തിയിരുന്ന, അതു കണ്ട് ആസ്വദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ അവിചാരിതമായ ചില സംഭവങ്ങളുണ്ടായെന്നും സുരേഷ്ഗോപി പറഞ്ഞു.
‘‘പൂരത്തിനു ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. എന്നാൽ, അതിനകത്തു വൈകാരികമായ ചില ഇടപെടലുകൾ ഉണ്ടായെങ്കിൽ അതു മാറണം. കോടതിയെ ഈ വിഷയം ധരിപ്പിക്കാനും സാങ്കേതികമായ മാറ്റങ്ങൾ വരുത്തി പൂരം പൂർവസ്ഥിതിയിലേക്കു കൊണ്ടുവരാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ന് യോഗം വിളിച്ചത്. ഇതുപോലെ നാലഞ്ച് യോഗങ്ങൾ ഉണ്ടാകും. ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് പറഞ്ഞപ്പോൾ അദേഹം ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു . പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ കലക്ടർ, കമ്മിഷണർ, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗമാണു തൃശൂരിൽ നടന്നത്. സുരക്ഷിതമായി സ്വരാജ് റൗണ്ടിൽനിന്നു വെടിക്കെട്ട് കാണുന്നതിനു ഹൈക്കോടതിയുടെ അനുമതി തേടാൻ വേണ്ട നിയമ ഭേദഗതികൾ യോഗത്തിൽ ചർച്ചയായി. വെടിക്കെട്ടു സംബന്ധിച്ച നിലവിലെ നിയമപരമായ തടസങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ കലക്ടറും കമ്മിഷണറും കഴിഞ്ഞ വർഷങ്ങളിൽ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്കു കഴിയണമെന്നതാണു യോഗത്തിൽ ഉയർന്ന പൊതുഅഭിപ്രായം.