സുരേഷ് ഗോപി
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്നു വിജയിച്ച എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഡൽഹിയിലേക്ക് യാത്ര തിരിച്ചു. നെടുമ്പാശ്ശരി വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം ഡൽഹിക്ക് പോയത്. വിജയിച്ച എംപിമാരുടെയും പാർട്ടി സംസ്ഥാന അധ്യക്ഷരുടെയും യോഗത്തിൽ പങ്കെടുക്കാനാണ് യാത്ര. കേന്ദ്രമന്ത്രി പദം ലഭിച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് സുരേഷ് ഗോപിയുടെ യാത്രയെന്നതും പ്രസക്തമാണ്.
അതേസമയം, കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ തന്റെ ഡൽഹിയിലേക്കുള്ള യാത്ര ഏറെ പ്രസക്തമാണെന്നും അഭിമാനമുള്ള യാത്രയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
എന്നാൽ, കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മന്ത്രിസ്ഥാനം ചങ്ങലയാണെന്നും ഒന്നോ രണ്ടോ വകുപ്പുകളിൽ ഒതുങ്ങിപ്പോയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാനാകാതെ വരുമെന്നും, കേരളത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ ബിജെപിയുടെയും എൻഡിഎയുടെയും ഭരണത്തിന്റെ തിളക്കം ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്നതാണ്. അതിൽ അവർക്ക് ഇതുവരെ കൂടെക്കൂട്ടാൻ സാധിക്കാതിരുന്ന ഒരു പ്രദേശം വന്നു ചേര്‍ന്നു എന്നതു കൊണ്ടാണ് കേരളത്തിന്റെ കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞത്’’ എന്നും ഒരു ചോദ്യത്തിനു മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.