കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാൽ വോട്ടുകിട്ടും എന്നാണ് ബിജെപിയുടെ ധാരണ.മോദി ഇനി തൃശൂരിൽ തന്നെ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടോ അത് പ്രചരിപ്പിച്ചാലോ ബിജെപി ജയിക്കാൻ പോകുന്നില്ല. ബിജെപിയുടെ തൃശൂർ സ്‌ഥാനാർഥി നികുതി വെട്ടിപ്പ് നടത്തിയതും അതിനായി വ്യാജരേഖ ചമച്ചതുമായ കേസ് മാധ്യമങ്ങളടക്കം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതെസമയം പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ് ഗോവിന്ദൻ. എവിടെയോ ബോംബ് പൊട്ടിയതിന്റെ പേരിൽ സിപിഎമ്മിനെതിരെ പ്രചാരണം നടത്തുകയാണ്.കൊലപാതകം നടത്തുകയോ ആരും മരിക്കുകയോ ചെയ്യരുത് എന്നാണ് സിപിഎമ്മിന്റെ നിലപാട്.സ്ഫോടനം ഉണ്ടായപ്പോൾ അവിടെ ഓടിക്കൂടിയവരിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ടാകാം. അത് മനുഷ്യത്വപരമായ നിലപാടാണ്. അവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടിക്ക് പങ്കുണ്ടോ എന്ന് പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെ. ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവർ സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ്. എന്നിട്ടും സിപിഎമ്മിന്റെ മേൽ ആരോപണം ഉന്നയിക്കുകയാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ പോലും സായുധമായി തിരിച്ചടിക്കില്ലെന്ന് 22–ാം പാർട്ടി കോൺഗ്രസിൽ സിപിഎം തീരുമാനിച്ചിരുന്നു. അതിനു ശേഷം 27 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ആർഎസ്‍എസും കോൺഗ്രസും ലീഗുമാണ് അതിനു പിന്നിൽ. എന്നാൽ അതിന് പ്രതികാരം വീട്ടാനോ തിരിച്ചടിക്കാനോ തയാറാകാത്ത പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം വിശദീകരിച്ചു.