/kalakaumudi/media/media_files/2025/03/20/fQsDIht7BBKDagvwMD53.jpeg)
തൃക്കാക്കര: നികുതി വെട്ടിച്ച് സർവ്വീസ് നടത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് 'കൊമ്പനെ" മോട്ടോർ വാഹന വകുപ്പ് പിടികൂടി. മുവാറ്റുപുഴ മാറാടിയിലെ വിവാഹ പാർട്ടിക്കായി സർവീസ് നടത്തുന്നതിനിടെയായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്.നികുതി വെട്ടിച്ച് സർവ്വീസ് നടത്തിയ സംഭവത്തിൽ ബസിന് മോട്ടോർ വാഹന വകുപ്പ് 1,17,500 രൂപ പിഴയിടാക്കി.നികുതി വെട്ടിച്ചതായി കണ്ടത്തിയാൽ ഇരട്ടി തുകയാണ് നികുതിയായി ഈടാക്കുക.ഏകീകൃത കളർ കോഡിൽ നിന്നു രക്ഷപ്പെടാൻ കർണ്ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ ബസ് കേരളത്തിൽ സർവീസ് നടത്തുമ്പോൾ അടക്കേണ്ട നികുതി അടക്കാതെയായിരുന്നു സർവീസ് നടത്തിയത്. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം വി രതീഷ് ,പി.ജി രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബസിൽ അനധികൃത ലൈറ്റുകൾ ഉപയോഗിച്ചതായും കണ്ടത്തി. ബസുടമ പിഴയടച്ചതിനെ തുടർന്ന് ബസ് വിട്ടു നൽകിയാതായി ആർ.ടി.ഓ കെ.മനോജ് പറഞ്ഞു.. സംസ്ഥാനത്ത് നികുതിയടക്കാതെ സർവ്വീസ് നടത്തുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ പിടികൂടാൻ പരിശോധന കർശനമാക്കുമെന്ന് എറണാകുളം ആർ.ടി.ഒ പറഞ്ഞു.