കൊല്ലം : പുനലൂർ കൊല്ലം പാതയിൽ റെയിൽവേ ട്രാക്കിൽ പോസ്റ്റ് ഇട്ടത് ട്രെയിൻ അട്ടിമറിക്കാനെന്ന് പ്രതികൾ മൊഴി നൽകി. യാത്രക്കാരെ കൊലപ്പെടുത്തുന്നതിനായി ആണ് പ്രതികൾ ഇങ്ങനെ ചെയ്തത് എന്ന് എഫ്ഐ ആറിൽ പറയുന്നു. . ശനിയാഴ്ച പുലർച്ചെ 1.20ന് നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണു പോസ്റ്റ് കണ്ടെത്തിയത്.
സംഭവത്തിൽ ഇളമ്പള്ളൂർ സ്വദേശി അരുൺ (39), പെരുമ്പുഴ പാലപൊയ്‌ക സ്വദേശി രാജേഷ് (33) എന്നിവർ കഴിഞ്ഞ ദിവസം പിടിയിൽ ആയിരുന്നു. പെരുമ്പുഴ ബാറിന് സമീപത്തെ ഒഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്.
ഭാരതീയ ന്യായ സംഹിതയിലെ 320–ാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വിമാനം, ട്രെയിൻ, കപ്പൽ തുടങ്ങിയ യാത്രാ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ചാണ് ഈ വകുപ്പിൽ പ്രതിപാദിക്കുന്നത്. ഇത് കൂടാതെ റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഒട്ടേറെ കേസുകളിൽ ഇരുവരും പ്രതികൾ ആണെന്ന് പൊലീസ് പറയുന്നു. ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം സമീപവാസിയായ യുവാവാണ് റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ചിരിക്കുന്നത് കണ്ടത്. യുവാവ് ഉടൻ തന്നെ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ വിവരം അറിയിച്ചു. ആനന്ദ് അറിയിച്ചത് അനുസരിച്ച് റെയിൽവേ പൊലീസും എഴുകോൺ പൊലീസും സ്ഥലത്തെത്തി പോസ്റ്റ് മാറ്റി. ന്നീട് 3.30ന് സംഭവ സ്ഥലത്ത് പട്രോളിങ് നടത്തിയ ആർപിഎഫ്, കുണ്ടറ പൊലീസ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ പോസ്റ്റിന്റെ ഇരുമ്പ് ഭാഗം ട്രാക്കിൽ കിടക്കുന്നത് കണ്ടത്. ഇതോടെയാണ് അട്ടിമറി ശ്രമം നടന്നതായി സംശയം ഉയർന്നതും അന്വേഷണം ഊർജിതപ്പെടുത്തിയതും. പോസ്റ്റ് ട്രാക്കിൽ നിന്ന് മാറ്റി മിനിറ്റുകൾക്കുള്ളിൽ തിരുനെൽവേലി - പാലരുവി എക്സ്പ്രസ് ഇതുവഴി കടന്ന് പോയിരുന്നു. പോസ്റ്റിന്റെ ഇരുമ്പ് ഭാഗം മോഷ്ടിക്കാനാണ് പോസ്റ്റ് ട്രാക്കിൽ വച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.