'അയ്യപ്പസംഗമത്തിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖം, സമുദായനേതാക്കളുമൊത്തുള്ളത് അപകടകരമായ കളി', വിമർശനവുമായി സമസ്ത മുഖപത്രം

വർഗരാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും മതനിരപേക്ഷ ഉള്ളടക്കത്താൽ ഭദ്രമാണെന്ന് തോന്നിപ്പിക്കാൻ സിപിഎമ്മിന്, വിശിഷ്യാ പിണറായി സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാൾ തെളിഞ്ഞുവരും എന്നതാണ് യാഥാർഥ്യം

author-image
Devina
New Update
ayyappa

കോഴിക്കോട്: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. അയ്യപ്പസംഗമത്തിന്റെ പേരിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖമാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ ആരോപിച്ചു.

 മതേതരമനസുകളെ മുറിവേൽപ്പിക്കുന്ന സമുദായനേതാക്കളുമൊത്തുള്ള അപകടകരമായ കളികളാണ് പിണറായി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടർഭരണം ഉറപ്പാക്കാനുള്ള അതിമോഹത്തിലാണ് സർക്കാരെന്നും സമസ്ത മുഖപത്രി വിമർശിച്ചു.

ഈ നിലപാട് മതേതരമൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞുകൊടുക്കണമെന്നും മുഖപത്രം ആവശ്യപ്പെട്ടു.

 മുസ്‌ലിം സമുദായത്തിനെതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂട്ടാളി.

 ആഗോള അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിക്കണമെന്നും സുപ്രഭാതം ആവശ്യപ്പെട്ടു.

 അയ്യപ്പസംഗമത്തിനെത്തിയില്ലെങ്കിലും ആശംസാകുറിപ്പ് അയക്കാന്‍ ആദിത്യനാഥോ, അത് വേദിയില്‍ വായിക്കാന്‍ ‘ഇടതു മതേതര മന്ത്രി’യോ മറന്നില്ലെന്നതും ശ്രദ്ധേയമാണെന്നും പത്രം വിമർശിച്ചു.