തിരുവനന്തപുരം : സിഎംആര്‍എലുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താങ്കളുടെ മകള്‍ കൂടി ഉള്ള കുറ്റപത്രവുമായി ബന്ധപ്പെട്ട വിധി ആശ്വാസകരമാണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അസംബന്ധം എഴുന്നള്ളിക്കാന്‍ അധികം സമയം കളയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വെറുതെ ഇത്തരം കാര്യം പറയാന്‍ വേണ്ടി മാത്രം അവസരം എടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതികളുടെ മുന്നില്‍ വരുന്ന കാര്യത്തില്‍ സ്വാഭാവിക നടപടിയുണ്ടാകും. അതു വരുമ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ - എക്സാലോജിക്സ് ദുരൂഹ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും നോട്ടിസ് അയ്ക്കാന്‍ ഹൈക്കോടതി ഇന്ന് നിർദേശിച്ചിരുന്നു. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലെ പേരുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.