/kalakaumudi/media/media_files/2025/06/22/raija-amee-2025-06-22-13-09-12.jpg)
അഡ്വ. റൈജ അമീർ
കൊച്ചി : സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റിയിൽ നിന്നു പുറത്താക്കപ്പെട്ട യുവനേതാവിന് പുറമെ ജില്ലാ പഞ്ചായത്തംഗവും നേതൃത്വത്തിനെതിരെ പരസ്യമായി ആഞ്ഞടിച്ച് രംഗത്തെത്തി. മൂന്ന് വർഷം മുമ്പ് യുവ - വനിത പരിഗണനയിൽ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയവർ ഇപ്പോൾ അതേ കാരണത്താൽ പുറത്താക്കിയെന്ന് ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ അംഗം കൂടിയായ അഡ്വ. റൈജ അമീർ ആരോപിച്ചു.കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എ.എ. സഹദും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് 72 കാരനെ മണ്ഡലം സെക്രട്ടറിയാക്കിയവർ ഇഷ്ടക്കാരെ തിരുകി കയറ്റാനായി സ്ത്രീ പ്രാതിനിധ്യവും വെട്ടിച്ചുരുക്കിയെന്ന് റൈജ ആരോപിക്കുന്നു. തനിക്ക് പകരക്കാരനായെത്തിയ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് വരുന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സീറ്റാണ് ലക്ഷ്യം. നാല് വർഷം മുമ്പ് ഒരു സീറ്റിനായാണ് ഇദ്ദേഹം സി.പി.എമ്മിനെ പിന്നിൽ നിന്നു കുത്തി സി.പി.ഐയിലെത്തിയതെന്നും റൈജ പറഞ്ഞു.
കമ്മിറ്റികളിൽ നേതൃത്വത്തെ വിമർശിച്ചതിനാണ് മണ്ഡലം കമ്മിറ്റിയിൽ നിന്ന് യുവനേതാവ് എ.എ. സഹദിനെ പുറത്താക്കിയത്. പണക്കൊഴുപ്പിൽ പാർട്ടിയിലെ ചിലരെ നിങ്ങൾക്ക് വിലക്കെടുക്കാനായിട്ടുണ്ടാകും. എല്ലാക്കാലത്തും ഇങ്ങനെ തുടരാമെന്ന് പ്രതീക്ഷിക്കരുത്. പാർട്ടിക്കകത്ത് നിന്ന് തന്നെ പ്രതിരോധം ഉയരും. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. വിലയ്‌ക്കെടുക്കാൻ ആവില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.