പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

author-image
Biju
New Update
toll

കൊച്ചി: ഇടപ്പള്ളിമണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു തടഞ്ഞ് ഹൈക്കോടതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 

മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ചപ്പോള്‍ തന്നെ കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ദേശീയപാത അതോറിറ്റി അറിയിച്ചത് മൂന്നു മാസത്തെ സമയം കൂടി ആവശ്യമായി വരും എന്നാണ്. എന്നാല്‍ തകര്‍ന്ന പാതയിലെ ടോള്‍ പിരിവും പ്രശ്‌നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്.

 

paliyekkara toll plaza