/kalakaumudi/media/media_files/2025/11/07/venu-2025-11-07-08-25-41.jpg)
തിരുവനന്തപുരം: തിരുവവന്തപുരം മെഡഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധു ഗുരുതര ആരോപണവുമായി രംഗത്തുവന്നു.
വെള്ളിയാഴ്ച രാത്രി ഗ്യാസിന്റെ പ്രശ്‌നമെന്നു കരുതിയാണ് ചേട്ടന്‍ കിടന്നത്. പിറ്റേന്നു രാവിലെ തൊണ്ടവേദനയുമുണ്ടായി. അടുത്തുള്ള സിഎച്ച്‌സിയില്‍ ഇസിജി എടുത്തപ്പോള്‍ വ്യത്യാസം കണ്ടുവെന്ന് സിന്ധു പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടു. അപ്പോഴേക്കും സംസാരത്തിനു കുഴച്ചിലായതോടെ ജില്ലാ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. അവിടെ സിടി സ്‌കാന്‍ കുഴപ്പമില്ലായിരുന്നു. എക്കോയും ബ്ലഡ് ടെസ്റ്റും നടത്തി. രക്തപരിശോധനയില്‍ ഹൃദയാഘാതമെന്നു കണ്ടെത്തി.
ചവറയില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് തിരുവനന്തപുരത്തേക്ക് പോയത്. അവിടെ വാര്‍ഡ് 28ലേക്ക് പറഞ്ഞുവിട്ടു. രക്തം അലിയാനുള്ള മരുന്നും ബിപിക്കുള്ള മരുന്നും തന്നു. പിറ്റേന്നു ഞായറാഴ്ച ഡോക്ടറില്ല. തിങ്കളാഴ്ച രാവിലെ കാര്‍ഡിയോളജിയില്‍ ഡോക്ടറെ കണ്ടു. ഐസിയുവില്‍ തിരക്കാണെന്നും ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആന്‍ജിയോഗ്രാം നടത്താമെന്നും പറഞ്ഞു. തുടര്‍ന്ന് രണ്ടാം വാര്‍ഡിലേക്കു മാറ്റി. ആ സമയത്ത് തലവേദനയും കൈ പെരുപ്പുമുണ്ടായി. ഡോക്ടറെത്തി മരുന്നു കുറിച്ചിട്ട് ബുധനാഴ്ച ആന്‍ജിയോഗ്രാം ചെയ്യാം എന്നു പറഞ്ഞു. പക്ഷേ അതിനുള്ള പട്ടിക വന്നപ്പോള്‍ വേണുവേട്ടന്റെ പേരില്ല. ആന്‍ജിയോഗ്രാം ചെയ്യാനുള്ള ആരെങ്കിലും ഇല്ലാതെവന്നാല്‍ ചെയ്യാമെന്ന് ഡോക്ടര്‍ സമാധാനിപ്പിച്ചു.
ഡോക്ടറെ കാണാന്‍ ഐസിയുവില്‍ എത്തിയപ്പോള്‍ പണ്ട് സ്‌ട്രോക്ക് ഉണ്ടായതുകാരണമാണ് തലവേദനയെന്നാണ് പറഞ്ഞത്. പക്ഷേ, അദ്ദേഹം കുറിച്ച ഗുളികകളൊന്നും അവിടെ ഇല്ലായിരുന്നു. പിറ്റേന്നു രാവിലെ കാര്‍ഡിയോളജിയില്‍ എത്തി. ആന്‍ജിയോഗ്രാം എന്തുകൊണ്ട് ചെയ്യുന്നില്ലെന്നു ചോദിച്ചു. അറ്റാക്ക് വന്ന് 3 മണിക്കൂറിനുള്ളില്‍ ആന്‍ജിയോഗ്രാം ചെയ്തില്ലെങ്കില്‍ മരുന്നു കഴിച്ച് 5 ദിവസം കഴിഞ്ഞേ പറ്റൂ എന്നാണ് ഡോക്ടര്‍ മറുപടി പറഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് എക്കോ എടുക്കാന്‍ പോയപ്പോഴാണ് ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചതും രാത്രിയോടെ മരിച്ചതും.
ചികിത്സ നല്‍കിയെന്ന് ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരം: ഹൃദ്രോഗചികിത്സയ്ക്കു പ്രവേശിപ്പിച്ച കെ.വേണുവിനു സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി.ജയചന്ദ്രന്‍ പറഞ്ഞു. ഏതു വിധത്തിലുള്ള ശാസ്ത്രീയ പരിശോധനയിലൂടെയും ഇതു തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നെഞ്ചുവേദനയുമായി വന്ന വേണുവിനെ എമര്‍ജന്‍സി വിഭാഗത്തിലാണ് ഒന്നിനു രാത്രി 7.47നു പ്രവേശിപ്പിച്ചത്. മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ പരിശോധനയ്ക്കുശേഷം 8.49ന് മെഡിസിന്‍ വിഭാഗത്തിലെ 28ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂറിനു ശേഷമാണ് ഇവിടെ എത്തുന്നത്. രോഗിയില്‍ ക്രിയാറ്റിന്‍ തോതു കൂടുതലായിരുന്നു. അപ്പോള്‍ ആന്‍ജിയോഗ്രാമോ ആന്‍ജിയോപ്ലാസ്റ്റിയോ ചെയ്താല്‍ വൃക്കകള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയാണു ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്.
വേണുവിനു പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം എന്നിവ നേരത്തേ ഉണ്ടായിരുന്നു. അതിനാല്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകളും കഴിക്കുന്നുണ്ട്. പിറ്റേന്ന് മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. 3ന് കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ എത്തി. തുടര്‍ന്നു വേണുവിനെ കാര്‍ഡിയോളജി വിഭാഗത്തിലെ കിടക്കയിലേക്കു മാറ്റി. മൂന്നിനും 4നും നടത്തിയ പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടെത്തിയില്ല. ബുദ്ധിമുട്ടുള്ളതായി രോഗി പറഞ്ഞതുമില്ല.
അതിനാല്‍ നിലവിലെ മരുന്നുകള്‍ തുടര്‍ന്നു. ബുധനാഴ്ച രാവിലെയും പരിശോധന നടത്തി. വൈകിട്ട് 6.15നു ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ എക്കോ പരിശോധനയ്ക്കായി വീല്‍ ചെയറില്‍ എക്കോ ലാബിലേക്കു കൊണ്ടുപോകുന്ന വഴിക്കു ശ്വാസംമുട്ടല്‍ ഉണ്ടെന്നു രോഗി പറഞ്ഞു. 7.15ന് ഐസിയുവിലേക്കു മാറ്റുകയും 7.25ന് വെന്റിലേറ്റര്‍ നല്‍കുകയും ചെയ്തു. രോഗിക്കു തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടായി. പരമാവധി വിദഗ്ധ ചികിത്സ നല്‍കിയിട്ടും 10.45നു വേണു മരിച്ചെന്നു സൂപ്രണ്ട് വിശദീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
