മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. മുദ്ര വെച്ച കവറിലാണ് റിപ്പോർട്ട് സർക്കാർ ഹൈക്കോടതിക്ക് കൈമാറുക. കമ്മിറ്റിയുടെ പരാമർശങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകിയത്.
റിപ്പോർട്ടിൽ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന പരാമർശത്തോടെയായിരുന്നു ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിലെത്തിക്കാനുള്ള അവസാന തീയതി ഇന്നാണ്. കോടതിയുടെ ചേംബറിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിശോധിക്കും.
സ്വകാര്യതയെ ബാധിക്കുന്ന റിപ്പോർട്ടിലെ 21 പാരഗ്രാഫുകൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു വിവരാവകാശ കമ്മീഷൻ നിർദേശം. എന്നാൽ റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. റിപ്പോർട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകർപ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും ഉൾപ്പെടെയാണ് ഇന്ന് ഹൈക്കോടതിയിൽ എത്തുന്നത്. ഇന്ന് കേസ് പരിഗണിക്കുന്ന കോടതി വനിതാ കമ്മീഷനെയും സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിൽ ഉണ്ടായ വലിയ വെളിപ്പെടുത്തലുകൾക്കും നിയമപരമായ നടപടികളാക്കും പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് ഹൈക്കോടതി രൂപീകരിച്ചിരുന്നു.