കൊച്ചി: രാജ്യത്തെ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് സംസ്‌കൃതത്തിലും ഹിന്ദിയിലും പേരുകൾ നൽകിയ കേന്ദ്ര സർക്കാർ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി കേരളാ ഹൈകോടതി തള്ളി. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി അഭിഭാഷകനായ പി.വി ജീവേഷ് നൽകിയ ഹരജിയാണ് തള്ളിയത്.
ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി ചട്ടം എന്നിവയ്ക്ക് പകരം യഥാക്രമം ഭാരതീയ ന്യായ് സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിങ്ങനെ പേരുകൾ മാറ്റിയതിനെ ചോദ്യം ചെയ്തായിരുന്നു ഹരജി.
പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളും പാസാക്കുന്ന നിയമങ്ങളും ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണമെന്ന് ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരു നിയമത്തിന്റെ പേരടക്കം ആ നിയമത്തിന്റെ ഭാഗമാണ്. അതിനാൽ പേരുകളും ഇംഗ്ലീഷ് ഭാഷയിൽ തന്നെയാകണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.