വിവാഹ വേളയിൽ വധുവിന് ലഭിക്കുന്ന പണവും സ്വർണവും വധുവിന്റെ സ്വന്തമാണെന്ന് ഹൈക്കോടതി

വിവാഹ വേളയിൽ സ്വർണവും പണവും സ്വകാര്യമായി കൈമാറുന്നതിനാൽ രേഖ ഉണ്ടാകില്ല. ഈ സാഹചര്യം മുതലാക്കി ഭർത്താവിന്റെ വീട്ടുകാരും അത് കൈക്കലാക്കുന്ന അല്ല കേസുകളുമുണ്ടെന്ന് കോടതി പറഞ്ഞു.

author-image
Anitha
New Update
asfjsajmf

കൊച്ചി : വിവാഹ സമയത്തു വധുവിന് ലഭിക്കുന്ന സ്വർണവും പണവും സ്ത്രീക്കുള്ള ധനമാണെന്ന് ഹൈക്കോടതി. വധുവിന് ലഭിക്കുന്ന സാധനങ്ങൾക്ക് ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാൽ നീതി നിഷേധക്കപ്പെടുന്നുണ്ടെന്നും ഗാർഹിക പീഡന പരാതികളുടെയും സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തിൽ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി കോടതികൾ നീതി നടപ്പാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ബന്ധം വേർപിരിഞ്ഞതിന് ശേഷം സ്വർണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടങ്കിലും എറണാകുളം കുടുംബ കോടതി നിരസിച്ച സാഹചര്യത്തിലാണ് കളമശേരി സ്വദേശി രശ്മി ഹൈകോടതിയിൽ എത്തിയത്. ഹർജിക്കാരിക്ക് 59.5 പവൻ സ്വർണമോ ഇതിന്റെ വിപണി വിലയോ നല്കാൻ കോടതി ഭർത്താവിനോട് നിർദേശിച്ചു.

വിവാഹ വേളയിൽ സ്വർണവും പണവും സ്വകാര്യമായി കൈമാറുന്നതിനാൽ രേഖ ഉണ്ടാകില്ല. സാഹചര്യം മുതലാക്കി ഭർത്താവിന്റെ വീട്ടുകാരും അത് കൈക്കലാക്കുന്ന അല്ല കേസുകളുമുണ്ടെന്ന് കോടതി പറഞ്ഞു.

സുരക്ഷയെ കരുതി സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാർ സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ സ്വന്തം ആഭരണങ്ങളിൽ തൊടാനുള്ള അവകാശം പോലും സ്ത്രീയ്ക്ക് നിഷേധിക്കപ്പെടുന്നു.

നിലവിലെ സാമൂഹിക കുടുംബ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്ക് തെളിവ് ഹാജരാക്കാൻ കഴിയാറില്ല. അതിനാൽ ക്രിമിനൽ കേസിലെന്ന പോലെ കർശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നത് കർശന നടപടികൾക്ക് അപ്പുറം സത്യത്തിന്റെയും അതിന്റെ യഥാർത്ഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണ്. വിധി ന്യായത്തിൽ പറയുന്നു.

divorce dowry