കേരളം നിരന്തരം പരിശ്രമിച്ച് നേടിയെടുത്ത പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയെന്ന് മന്ത്രി പി രാജീവ്. കേന്ദ്രാനുമതി ലഭിക്കാൻ നിരവധി തവണ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയെന്ന നിലയിൽ ഞാനും യൂണിയൻ മിനിസ്റ്റർമാരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലും കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന ഈ പദ്ധതിക്ക് 2024 ആഗസ്ത് മാസത്തിലാണ് കേന്ദ്രാനുമതി ലഭിക്കുന്നത്.
ഉടനെത്തന്നെ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കലാണ് ഞങ്ങളുടെ ഉദ്ദേശമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സെപ്തംബർ മാസത്തിൽ ഒരിക്കൽ കൂടി ഞാൻ പദ്ധതിപ്രദേശം സന്ദർശിച്ചു. ഒക്ടോബർ മാസത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ച കേന്ദ്രസംഘം സംസ്ഥാന സർക്കാരിൻ്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. ഡിസംബർ മാസത്തിൽ നമ്മൾ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് 105.26 ഏക്കർ ഭൂമി കൈമാറി. 2025 ഏപ്രിൽ മാസത്തിൽ വീണ്ടും 220 ഏക്കർ കൂടി പദ്ധതിക്കായി കിൻഫ്ര കൈമാറി.
2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ ഭൂമി ഏറ്റെടുക്കൽ കിൻഫ്ര പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിന് ശേഷമാണ് യൂണിയൻ കാബിനറ്റിൻ്റെ അംഗീകാരം ലഭിച്ചത്.
ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ നൂതന മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഈയൊരു പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്.