കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷിക്കണമെന്ന് സിറോ മലബാര്‍ സഭ

നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടില്ലെന്നും കൃത്യമായ വകുപ്പു ചുമത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫാ. ജയിംസ് കൊക്കാവയലില്‍ പറഞ്ഞു.

author-image
Biju
New Update
KUTTY

കൊച്ചി: കോതമംഗലത്ത് 23വയസ്സുകാരി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭയും. നേരത്തേ യുവതിയുടെ അമ്മ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയിച്ചിരുന്നു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സഭയും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ പറഞ്ഞു. അതിനിടെ, േകന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. 

നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടില്ലെന്നും കൃത്യമായ വകുപ്പു ചുമത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫാ. ജയിംസ് കൊക്കാവയലില്‍ പറഞ്ഞു. തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് യുവതിയെ കൊണ്ടു പോയി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനു രാജ്യാന്തര ബന്ധങ്ങളുള്ളതു കൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഫാ. ജയിംസ് കൊക്കാവയലില്‍ പറഞ്ഞു. 

തന്റെ മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്ന് ആരോപിച്ചാണ് അമ്മ കഴിഞ്ഞ ദിവസം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്. യുവതിയുടെ സുഹൃത്തും മുന്‍ സഹപാഠിയുമായ പറവൂര്‍ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.

എന്‍ഐഎ അന്വേഷണ കാര്യം യുവതിയുടെ കുടുംബം കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിച്ച മന്ത്രി ജോര്‍ജ് കുര്യന്‍, കേസിന്റെ എഫ്‌ഐആര്‍ അനുസരിച്ചാണ് എന്‍ഐഎ ഇടപെടുന്നത് എന്നാണ് പ്രതികരിച്ചത്. സംസ്ഥാന തലത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. 

'ഏതോ മാനസിക വിഷമം മൂലം' തൂങ്ങി മരിച്ച നിലയില്‍ എന്നാണ് ശനിയാഴ്ച രേഖപ്പെടുത്തിയ എഫ്‌ഐആറിലുള്ളത്. അതിനു ശേഷമാണ് റമീസ് പിടിയിലാകുന്നതും വിവിധ കുറ്റങ്ങള്‍ ചുമത്തുന്നതും. റമീസിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ കോതമംഗലത്ത് എത്തിയ ബിജെപി നേതാക്കളായ പി.സി.ജോര്‍ജ്, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഈ വകുപ്പുകള്‍ കൂടി പ്രതിയ്‌ക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ന് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ എന്‍ഐഎ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി യുവതിയുടെ സഹോദരന്‍ പറഞ്ഞു. എന്‍ഐഎ അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും പ്രതിയായ റമീസിന്റെ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. മറ്റേതെങ്കിലും പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചോ എന്ന് അന്വേഷിക്കണമെന്നും സഹോദരന്‍ പറഞ്ഞു.