തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന സമയം പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
'സര്‍ക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. ചില വിഭാഗങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചു. അക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രശ്‌നം ആവശ്യമില്ലാതെ വഷളാക്കിയിരിക്കുകയാണ്. നമുക്ക് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദീകരിച്ചു. അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം? ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും ഈ സമയ ക്രമീകരണമുണ്ട്. സമയം കൂടുതല്‍ വേണ്ട ഒരു കാലഘട്ടമാണ്'. നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന സമയം പരിഷ്‌കരിക്കുന്നതിനെതിരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. സ്‌കൂള്‍ സമയം കൂട്ടി ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ നിന്ന് പിന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് സമസ്തയെ തണുപ്പിക്കാന്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍.
ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആക്കിയാണ് ഇന്നലെ ഉത്തരവിറക്കിയത്. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തിലെ മാറ്റം.പുതുക്കിയസമയക്രമം മതം പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.കടുംപിടിത്തമില്ല എന്ന് വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കുകയും ചെയ്തു.എന്നാല്‍ സമയം കൂട്ടിയില്ലെങ്കില്‍ പ്രവൃത്തിദിനങ്ങള്‍ എങ്ങിനെ കൂട്ടുമെന്ന പ്രതിസന്ധിയും സര്‍ക്കാരിന് മുന്നിലുണ്ട്.