പത്തനംതിട്ട: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് വനം മന്ത്രിക്ക് കൈമാറി. സംഭവത്തിൽ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും വീഴ്ച പറ്റിയത് എംഎൽഎക്ക് ആണെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി വനം മന്ത്രിക്ക് കൈമാറിയത്.
ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണം എംഎൽഎയുടെ നീക്കം മൂലം തടസ്സപ്പെട്ടു. എംഎൽഎയും പൊലീസും ചേർന്ന് വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടുപോയി. എംഎൽഎയുടെത് അപക്വമായ പെരുമാറ്റമാണ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കമൽഹാർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതേ സമയം, കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം തടസപ്പെദ്യത്തിന്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എംഎൽയ്ക്ക് എതിരെ കോന്നി പോലീസിൽ പരാതി നൽകി.വനം വകുപ്പിലെ ഫോറസ്റ്റ് പൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷനാണ് പരാതി നൽകിയത്.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയെന്നാണ് എം എൽ എക്കെതിരെയുള്ള പരാതി. സ്പീക്കർ , മുഖ്യമന്ത്രി എന്നിവർക്കും എംഎൽയ്ക്ക് എതിരെ ഇവർ പരാതി നല്കിയിട്ടുണ്ട്. എംഎൽഎ സത്യാ പ്രതിജ്ഞ ലംഘനം നടത്തിയെന്നാണ് സംഘടന ആരോപിക്കുന്നത്.
സോളാർ വേലിയിലൂടെ അമിത അളവിൽ വൈദ്യുതി കടത്തിവിട്ട് കളത്തുമൺ ഭാഗത്ത് മൃഗ വേട്ട നടന്നിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.കൈത കൃഷി ചെയ്യാൻ സ്ഥലം പാട്ടത്തിനെടുത്ത തൊടുപുഴ സ്വദേശികളാണ് മുഖ്യ പ്രതികൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരമറിഞ്ഞതിയ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുകയും ബലമായി കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ തല പോയാലും ജനങ്ങൾക്കൊപ്പം ആയിരിക്കുമെന്നാണ് എംഎൽഎ കെയു ജെനീഷ് കുമാർ ഫേസ് ബുക്കിൽ കുറിച്ചത്.