പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍

അഞ്ചു വര്‍ഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി.

author-image
Biju
New Update
kunju

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്‌തെന്ന കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. 

അഞ്ചു വര്‍ഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി.

തനിക്കെതിരായ പരാതി വ്യാജമാണെന്ന് കുഞ്ഞുമുഹമ്മദ് നേരത്തെ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെത്തിയതായിരുന്നു സംവിധായിക. 

ഇതിനിടെയായിരുന്നു അതിക്രമം. രഹസ്യമൊഴിയിലും സംവിധായിക പരാതി ആവര്‍ത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി.കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.