/kalakaumudi/media/media_files/2025/07/11/pannian-ravindran-2025-07-11-19-23-04.jpeg)
കൊച്ചി : ആധുനിക കേരളത്തെ രൂപപ്പെടുത്തിയതിൽ കലാകാരന്മാരും എഴുത്തുകാരും വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണെന്ന് മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ. ജൂലൈ 22 മുതൽ 25 വരെ കോതമംഗലത്ത് നടക്കുന്ന സി പി ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തോപ്പിൽ ഭാസി -ശങ്കരാടി അനുസ്മരണ സമ്മേളനവും കലാകാരന്മാരെ ആദരിക്കുന്ന പ്രതിഭാസമ്മേളനവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻറെ സാമൂഹ്യ മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ച കലാകാരന്മാരെ കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകളിൽ വേർതിരിച്ച് നിർത്താൻ പാടില്ല .മതത്തിന്റെ പേരിൽ മനുഷ്യരെ വിഘടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് കലാകാരൻമാർ നന്മയ്ക്കായി ഒരുമിച്ച് അണിനിരക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാടക സിനിമ രംഗത്തെയും വിവിധ കലാസാഹിത്യരംഗത്തെയുംപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
ദൂരദർശൻ മുൻ ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടറും സാഹിത്യകാരനുമായ ബൈജു ചന്ദ്രൻ തോപ്പിൽ ഭാസി, ശങ്കരാടി അനുസ്മരണം നടത്തി. ജീവിതഗന്ധിയായ നാടകങ്ങളിലൂടെ മലയാള സാമൂഹ്യ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ട്ടിച്ച കലാകാരനാണ് തോപ്പിൽ ഭാസിയെന്നും സ്വാഭാവികാഭിനയത്തിലൂടെ കലാസ്നേഹികളെ വിസ്മയിപ്പിച്ച നടനാണ് ശങ്കരാടിയെന്നും അദ്ദേഹം അനുസ്മരിച്ചു.
ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ അധ്യക്ഷത വഹിച്ചു .സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ , ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എറണാകുളം മണ്ഡലം സെക്രട്ടറി സി എ ഷക്കീർ , സംഗീത സംവിധായകൻ ബിജിബാൽ , വിനോദ് കൈതാരം , കൊച്ചിൻ മൻസൂർ, രാജസാഹിബ് , ഷാജി ഇടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.