/kalakaumudi/media/media_files/W9SDKFZgb6TSTcvUgKg3.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ . കണ്ണൂർ, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴയിൽ വീടുകളിലേക്ക് വെളളം കയറി. വിമാനത്താവളത്തിൽ നിന്നും വെളളം കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിലേക്ക് എത്തിയത്. ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റർ മഴയാണ് വിമാനത്താവള മേഖലയിൽ പെയ്തത്. ഉരുവച്ചാൽ ശിവപുരം റോഡിൽ കടകളിലും വെളളം കയറി.
വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.
വയനാട്ടിൽ മലവെള്ളപ്പാച്ചിലിൽ സ്കൂൾ ലേഡീസ് ഹോസ്റ്റലിൻറെ മതിൽ തകർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തിൽ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതിൽ തകർന്നത്. തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി.
ഇതിനിടെ, മലമ്പൂഴ ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ റൂൾ കർവ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ നാളെ 07/10/2024 രാവിലെ എട്ടിന് തുറക്കുന്നതാണ്. കൂടാതെ പവർ ജനറേഷനും ആരംഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.