/kalakaumudi/media/media_files/2024/10/29/AAbVLGpltpRijOqEPvkP.jpg)
കൊച്ചി: നവംബർ 4 മുതൽ എറണാകുളം ജില്ലയിൽ നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിന് നാന്ദി കുറിച്ചു കൊണ്ട് പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ എറണാകുളം മഹാരാജ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെട്ടു. ലോക കായികചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തുന്ന മേളയായി സംസ്ഥാന കായിക മേള മാറുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യം കുറിക്കലായി പന്തൽ കാൽനാട്ട് കർമ്മം മാറുമെന്ന് ഉത്ഘാടനം നിർവ്വഹിച്ച ഉമതോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു. സ്റ്റേജ് ആൻ്റ് പന്തൽ, ലൈറ്റ് ആൻ്റ് സൗണ്ട് കമ്മറ്റി കൺവീനർ ടി.യു. സാദത്ത്, കെ.പി.എസ്.ടി എ സംസ്ഥാന പ്രസിഡൻ്റ കെ. അബ്ദുൾമജീദ്, സാജു ജോർജ്, മനോജ് പി.എസ്, സംസ്ഥാന സ്കൂൾ സ്പോട്സ് കോ- ഓർഡിനേറ്റർ പ്രദീപ് സി.എസ്, സബ്ബ് കമ്മറ്റി ഭാരവാഹികളായ രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, കെ.എൽ മാഗി, കെ.എ ഖമർ, ശശിധരൻ കല്ലേരി, തോമസ് പീറ്റർ, ശ്രീനി എസ് പൈ, തോമസ് പീറ്റർ, ഷക്കീല ബീവി എം.എസ്, കെ. മിനിമോൾ, സി.വി. വിജയൻ എം.ജി പ്രസാദ് എന്നിവർ പങ്കെടുത്തു.
ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം സ്ക്വയർ ഫീറ്റിൽ 17 വേദികളിലേക്കുള്ള പന്തൽ നിർമ്മാണത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. പന്തൽ കൂടാതെ ഷാമിയാന,പഗോഡ തുടങ്ങിയവയും പന്തൽ നിർമ്മാണത്തിൽ ഉൾപ്പെടുന്നുണ്ട്. പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ ആയിരം കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന പന്തലാണ് തയ്യാറാക്കുന്നത്. മെഡിക്കൽ ടീം, വെൽഫയർ , മീഡിയ തുടങ്ങിയവർക്ക് പ്രത്യേകം പവലിനിയും പന്തൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായിട്ടാണ് സ്കൂൾ ഗയിംസ്, അത് ലിറ്റിക്സ് എന്നിവ ഒരുമിച്ച് സ്കൂൾ മേളയിൽ സംഘടിപ്പിക്കുന്നത്.