കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണം

വിദ്യാർത്ഥികളിൽ പ്രകൃതിയോട് ആദരവ് വളർത്തിയെടുക്കാനാണ് സ്‌കൂളുകൾ പരിസ്ഥിതി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നത്. കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക, സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുക

author-image
Prana
New Update
a

കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുറച്ചേരി ഗവ. യു പി സ്‌കൂളിൽ സംസ്ഥാന സർക്കാർ 71 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നു മുതൽ അഞ്ചു വരെയുള്ള വിദ്യാർഥികളെ അവർക്ക് താങ്ങാനാവാത്ത രീതിയിൽ പഠിപ്പിക്കരുത്. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകർ നന്നായി പരിശ്രമിക്കണം. കുട്ടികളോട് ശത്രുതാ മനോഭാവത്തിൽ പെരുമാറാൻ പാടില്ലെന്നും  അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളുടെ മാനസികാവസ്ഥ അനുസരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതി അക്കാദമിക് മികവ് മാത്രമല്ല സുസ്ഥിര വികസനത്തിനായുള്ള ഉത്തരവാദിത്തബോധവും വളർത്തുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മാങ്ങാട് എൽപി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളിൽ പ്രകൃതിയോട് ആദരവ് വളർത്തിയെടുക്കാനാണ് സ്‌കൂളുകൾ പരിസ്ഥിതി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നത്. കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക, സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുക എന്നിവ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.വി രവീന്ദ്രൻ, ചെറുതാഴം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.വി ഉണ്ണികൃഷ്ണൻ, പി.പി അംബുജാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ കെ ശശിധരൻ, ടി.പി അജിത, മാത്രാടൻ കുഞ്ഞിക്കണ്ണൻ, നിത്യ, എ ഇ ഒ മാടായി പി രാജൻ, എം.വി വിനോദ് കുമാർ, ടി.വി ധനേഷ്, കെ.വി സുധീഷ്, എ ജയൻ എന്നിവർ സംസാരിച്ചു.കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികവ് മാതൃകാപരമാണെന്നും ലോകമെമ്പാടും  അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. പി കുഞ്ഞിക്കണ്ണൻ  വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ  ശതാബ്ദി സ്മാരക ഹാളിന്റെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിന് അഭിമാനമായി.  ഇത് യാദൃശ്ചികമല്ല, പശ്ചാത്തലം പരിഗണിക്കാതെ തന്നെ ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാണെന്ന് ഉറപ്പാക്കാനുള്ള നിരന്തര പരിശ്രമത്തിൻ്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സ്കൂൾ കുട്ടികളുടെ സമ്പാദ്യ കുടുക്കയിൽ നിന്നും സ്വരൂപിച്ച  തുക മന്ത്രി ഏറ്റുവാങ്ങി.

 

 

bribe case