തിരുവനന്തപുരം : പള്ളിത്തുറയിൽ നാല് തിമിംഗല സ്രാവുകൾ വലയിൽ കുരുങ്ങി. വലയില്‍ കുരുങ്ങിയ രണ്ട് സ്രാവുകളെ കടലില്‍വെച്ച് തന്നെ വല മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കരയ്ക്കെത്തിയ രണ്ട് സ്രാവുകളില്‍ ഒരെണ്ണത്തിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഒരു സ്രാവ് കരയ്ക്കടിഞ്ഞു.
പള്ളിത്തുറ സ്വദേശി സുനിലിന്‍റെ വലയിലാണ് നാല് തിമിംഗല സ്രാവുകളും അകപ്പെട്ടത്. സ്രാവുകളെ രക്ഷപ്പെടുത്താന്‍ വല മുറിച്ചതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇന്നലെ കൊച്ചുവേളിയിലും സ്രാവ് കരക്കടിഞ്ഞിരുന്നു. രാവിലെ എട്ടു മണിയോടെയാണ് വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകൾ വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞത്. ഇന്നലെ രാവിലെ എട്ടു മണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്‍റെ വലയിലാണ് തിമിംഗില സ്രാവുകൾ കുടുങ്ങിയത്. വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോയി
വേലിയിറക്ക സമയമായതിനാൽ ഒരെണ്ണം തീരത്തെ മണലിൽ കുടുങ്ങിയത് മത്സ്യത്തൊഴിലാളികളെ വലച്ചു. ഏകദേശം രണ്ടായിരം കിലോയോളം വരുന്ന സ്രാവായതിനാൽ തള്ളിമാറ്റാനും ബുദ്ധിമുട്ടായി. വൈല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ സ്രാവിനെ കടലിലേയ്ക്ക് നീക്കുകയായിരുന്നു. സ്രാവ് ഇനത്തിൽപെട്ട ജീവിയാണെങ്കിലും നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പെടെയുള്ള തിമിംഗലങ്ങളുടെ ഭക്ഷണ രീതി തന്നെയാണ് ഇവയുടെതും. അതുകൊണ്ടാണ് തിമിംഗല സ്രാവെന്ന് അറിയപ്പെടുന്നത്.