പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം കളവ് പോയ സംഭവത്തിൽ ഗുരുതര സുരക്ഷാ പിഴവുകൾ നിരത്തി പോലീസിന്റെ റിപ്പോർട്ട്. 13. 5 പവൻ സ്വർണ്ണമാണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്. സ്വർണ്ണം സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിന് വേണ്ട സുരക്ഷ ഇല്ലായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. സ്ട്രോങ്ങ് റൂമിൽ സിസിടിവി ക്യാമറകൾ, സെക്യൂരിറ്റി ജീവനക്കാരുടെ കാവൽ തുടങ്ങിയവയില്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്ട്രോങ്ങ് റൂമിന്റെ ഓടുകൾ പൊട്ടിപൊളിഞ്ഞ നിലയിലാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കരാറുകാരെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ഒരുമാസമായി ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട് ചേർന്ന് സ്വർണ്ണം പൂശുന്ന നടപടികൾ നടക്കുകയാണ്. ക്ഷേത്രത്തിലെ ദൈനം ദിനാവശ്യങ്ങൾക്കുള്ള സ്വർണ്ണവും കാണിക്കയായി ലഭിക്കുന്ന സ്വർണ്ണവും സൂക്ഷിക്കുന്ന ഇടമാണ് സ്ട്രോങ്ങ് റൂം. സ്ട്രോങ്ങ് റൂമിൽ നിന്നുമാണ് സ്വർണ്ണം പൂശുന്നതിന് വേണ്ടിയുള്ള സ്വർണ്ണം എടുക്കുന്നത്. ഓരോ ദിവസവും എടുക്കുന്ന സ്വർണ്ണത്തിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തും.ഏഴാം തീയതിയാണ് അവസാനമായി സ്വർണ്ണം പൂശൽ നടന്നത്. അന്ന് രണ്ടര കിലോ സ്വർണ്ണം എടുത്ത ശേഷം തിരികെ വചിരുന്നു. എന്നാൽ ഇന്നലെ എടുത്തപ്പോൾ 13.5 പവൻ സ്വർണ്ണം കാണാതായെന്നാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളിലാണ് സ്ട്രോങ്ങ് റൂമിന്റെ ഗുരുതരമായ സുരക്ഷാ വീഴ്ച പോലീസ് കണ്ടെത്തിയത്.